വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. വത്തിക്കാനിൽനിന്നു നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം. എല്ലാ യാത്രകൾ ആരംഭിക്കുന്നതിന് മുൻപും അവസാനിച്ച ശേഷവും പാപ്പ എത്താറുള്ള സെന്റ് മേരി മേജർ ബസിലിക്കയില്‍ അവസാന യാത്ര പൂർത്തിയാക്കി പാപ്പയെത്തി. വലിയ ഇടയനെ അവസാനമായി കാണാൻ ചത്വരത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. 170 ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തി.

കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സമാധാനത്തിനായി ശബ്ദമുയർത്തുകയും പരിഹാരങ്ങൾക്കായി യുക്തിസഹവും സത്യസന്ധവുമായ കൂടിയാലോചനകൾക്കായി ക്ഷണിക്കുകയും ചെയ്തയാളാണു ഫ്രാൻസിസ് പാപ്പയെന്നും കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ സംസ്കാര ശുശ്രൂഷയിൽ വിശദീകരിച്ചു. അനശ്വരമായ സന്തോഷത്തിലേക്കു ഫ്രാൻസിസ് പാപ്പയെ ദൈവം സ്വീകരിക്കുന്നതിനായി നമുക്കു പ്രാർഥിക്കാമെന്നു കർദിനാൾ റേ സംസ്കാര ശുശ്രൂഷയിൽ പറഞ്ഞു. അവസാന നാളുകളിലെ വേദനയുടെ നിമിഷങ്ങളിൽ ഫ്രാൻസിസ് പാപ്പ ആത്മദാനത്തിന്റെ പാത പിന്തുടർന്നുവെന്നും കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ പറഞ്ഞു.
സെന്റ് മേരി മേജർ ബസിലിക്കയിലേക്കുള്ള പാപ്പയുടെ അന്ത്യ യാത്രയിൽ വഴിയോരങ്ങളിൽ തിങ്ങിനിൽക്കുന്ന പതിനായിരങ്ങൾ കയ്യടികളോടെ അദ്ദേഹത്തെ യാത്രയാക്കി. പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ പാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.


രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുതുടങ്ങി ലോകനേതാക്കൾ സാക്ഷ്യംവഹിച്ചു.

