കഴക്കൂട്ടം: മതത്തിനപ്പുറം മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെതെന്ന് ചെമ്പഴുതി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ അഭിപ്രായപ്പെട്ടു. ഇൻറർ റിലീജിയസ് ഫെലോഷിപ്പ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തിന്റെ നന്മയ്ക്കും സമാധാനത്തിനും പ്രകൃതിയുടെ പരിപാലനത്തിന് വേണ്ടി നിലകൊണ്ട മഹാ ആചാര്യനെയാണ് ലോകത്തിന് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
യുദ്ധത്തിൻറെ ഭീകരതയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി തന്റെ അവസാന ഹൃദയത്തുടിപ്പിലും ശബ്ദിച്ച സമാധാനത്തിന്റെ വെള്ളരിപ്രാവിനെയാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിലൂടെ മാനവകുലത്തിന് നഷ്ടമായതെന്ന് ഇമാം അൽ ഹാബിസ് അർഷാദ് കാശ്മീ പറഞ്ഞു. കാലത്തിനനുസരിച്ച് സഭയുടെ മുൻഗണനകൾ ധീരതയോടെ നവീകരിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ഫ്രാൻസിസ് പാപ്പ എന്ന് അധ്യക്ഷത വഹിച്ച കഴക്കൂട്ടം സെൻറ് ജോസഫ് ഇടവക വികാരി ഫാ ദീപക് ആൻ്റോ അഭിപ്രായപ്പെട്ടു. ഡോ ഉമ്മൻ വി ഉമ്മൻ, ആർ ശ്രീകുമാർ, അണിയൂർ പ്രസന്നകുമാർ, കഴക്കൂട്ടം അനിൽ, ജ്യോതിസ് ചന്ദ്രൻ, ജി ജയചന്ദ്രൻ, ഡോ യൂജിൻ ഗോമസ്,ജോൺ വിനേഷ്യസ്, ആദർശ് എച്ച് എസ്, ആൻറണി ആൽബർട്ട്, തുടങ്ങിയവർ സംസാരിച്ചു.