ഓസ്‌ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും (58), മക്കളായ ഫിലിപ്പിനെയും (10), തിമോത്തിയെയും (6) അവരുടെ വാഹനത്തിലിട്ട് ചുട്ടുകൊന്ന സംഭവം ഇന്ത്യയുടെ നെഞ്ചിലെ കെടാത്ത കനലായി ഇന്നുമുണ്ട്. ഒഡീഷയിലെ കേന്ദുജർ ജില്ലാ ജയിലിലുള്ള ദാരാ സിങ്ങിനെ നല്ല പെരുമാറ്റം മുൻനിർത്തി മോചിപ്പിക്കാൻ സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് ആണ് ശുപാർശ ചെയ്തതിന്റെ പേരിൽ 25 വർഷത്തെ ശിക്ഷയ്ക്കൊടുവിൽ 2026 ഓഗസ്റ്റ് പകുതിയോടെ ദാരാ സിങ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങും.
രബീന്ദ്ര കുമാർ പാൽ എന്ന ദാരാ സിങ് 1962-ൽ ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് ജനിച്ചത്. ബിരുദ പഠനത്തിന് ശേഷം 1989ൽ ഒഡീഷയിലെ ഒരു സ്കൂളിൽ ഹിന്ദി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അധ്യാപക ജോലിയിൽ തുടരുന്നതിനിടെ ദാരാ സിങ് വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത്, ബിജെപി തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഗോരക്ഷാ സമിതിയിൽ സജീവമായതോടെ കന്നുകാലിക്കച്ചവടം നടത്തുന്ന മുസ്‌ലിം വ്യാപാരികളെ ആക്രമിക്കാനായി ദാരാ സിങ് ഒരു സംഘം രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് 1998ൽ ഇവർക്കെതിരെ ഒരു കൊലപാതകക്കേസുമുണ്ടായി. 1999 സെപ്റ്റംബറിൽ ഫാ. അരുൾ ദാസ് എന്ന കത്തോലിക്കാ പുരോഹിതന്റെ കൊലപാതകത്തിലും, നവംബറിൽ ഷെയ്ഖ് റഹ്മാൻ എന്ന വസ്ത്രവ്യാപാരിയുടെ കൊലപാതകത്തിലും പ്രതിയായി. അതേസമയം, ക്രൂരമായ പ്രവൃത്തികളിലൂടെ പ്രാദേശിക ഗോത്രവിഭാഗങ്ങളിലെ ഒരു വിഭാഗത്തിനിടയിൽ താൻ മത സംരക്ഷകനാണെന്ന പ്രതിച്ഛായ വളർത്തിയെടുക്കുകയായിരുന്നു ദാരാ സിങ്.
ഇതിനിടെയാണ് ഗ്രഹാം സ്റ്റെയിൻസിന്റെയും ഗ്ലാഡിസിന്റെയും പ്രവർത്തനങ്ങൾ ദാരാ സിങ്ങിന്റെ കണ്ണിൽപെടുന്നത്. ഇവർ നടത്തുന്ന സേവനങ്ങൾ അയാളുടെ കണ്ണിൽപ്പെട്ടില്ല. പകരം, മതപരിവർത്തനമാണ് ഇവർ നടത്തുന്നതെന്ന് പ്രചരിപ്പിച്ചു. പാവപ്പെട്ട ഗോത്രവിഭാഗങ്ങളെ പണം നൽകി സ്റ്റെയിൻസ് മതപരിവർത്തനം നടത്തുകയാണെന്ന വ്യാജപ്രചാരണം ദാരാസിങ്ങും സംഘവും ശക്തമാക്കുകയും ചെയ്തു.
വർഷംതോറും മനോഹർപൂർ ഗ്രാമത്തിൽ നടക്കുന്ന വാർഷിക ക്യാംപിൽ പങ്കെടുക്കാൻ ഗ്രഹാം സ്റ്റെയിൻസ് എത്തിയിരുന്നു. കഠിനമായ തണുപ്പു കാരണം അന്നു രാത്രി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും പള്ളിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന തങ്ങളുടെ വണ്ടിയിലാണ് കിടന്നുറങ്ങിയത്. അർധരാത്രി കഴിഞ്ഞ് ദാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള അൻപതിലധികം വരുന്ന സായുധ സംഘം വണ്ടി വളഞ്ഞു. ചക്രങ്ങൾക്കടിയിൽ തടസ്സങ്ങൾ വച്ച് വണ്ടി അനക്കാൻ കഴിയാത്തവിധമാക്കി. തുടർന്ന് വണ്ടിക്ക് മുകളിലും ചുറ്റും വൈക്കോൽ കൂട്ടിയിട്ടു തീ കൊടുത്തു. പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സ്റ്റെയിൻസിനെയും മക്കളെയും വണ്ടിയുടെ വാതിലുകൾ ബലമായി അടച്ചുപിടിച്ച് തീനാളങ്ങൾക്കു വിട്ടുകൊടുത്തു. മിനിറ്റുകൾക്കകം കുഞ്ഞു നിലവിളികൾ നേർത്തില്ലാതായി. കത്തിക്കരിഞ്ഞ മാംസത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു.
ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണ മരണം വൻ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകം ചർച്ച ചെയ്ത നാളുകളായിരുന്നു പിന്നീടങ്ങോട്ട്. എന്നാൽ മക്കളും ഭർത്താവും നഷ്ടപ്പെട്ടിട്ടും കൊലയാളികളോടു ക്ഷമിച്ചുകൊണ്ടുള്ള ഗ്ലാഡിസിന്റെ വാക്കുകൾ ലോകത്തിന് അദ്ഭുതമായി. ‘ഇന്ത്യയിലെ ജനങ്ങളോട് ഒരു സന്ദേശം മാത്രമേയുള്ളൂ. എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. കൊലയാളികളോട് ഞാൻ പൂർണമായി ക്ഷമിക്കുന്നു’. യേശുക്രിസ്തുവിന്റേതിനു തുല്യമായ ക്ഷമയുടെ ഈ വാക്കുകൾ കേട്ട് ലോകം കണ്ണീരണിഞ്ഞു. ദുരന്തശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനു പകരം, അവശേഷിച്ച ഏക മകൾ 13 വയസ്സുകാരി എസ്തറിനൊപ്പം ബാരിപദയിൽ തന്നെ താമസിച്ച് ഭർത്താവിന്റെ സേവനപ്രവർത്തനങ്ങൾ തുടരാൻ അവർ തീരുമാനിച്ചു.

ഗ്രഹാം സ്റ്റെയിൻസ് മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സുപ്രീം കോടതി ജസ്റ്റിസ് ഡി.പി. വാധ്വ കമ്മിഷൻ, ഗ്രഹാം സ്റ്റെയിൻസ് ആരെയും നിർബന്ധിതമായി മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം കുഷ്ഠരോഗികൾക്ക് ചികിത്സയും അഭയവും നൽകുക മാത്രമാണ് ചെയ്തതെന്നും കണ്ടെത്തി. ഗ്രഹാം സ്റ്റെയിൻസിന്റെ ദൗത്യം തുടരുന്നതായിരുന്നു ഗ്ലാഡിസിന്റെ തുടർന്നുള്ള ജീവിതം. സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയും ജനങ്ങളിൽ നിന്നുള്ള സംഭാവനകളും സ്വന്തം സമ്പാദ്യവും ചേർത്ത് 2004ൽ ബാരിപദയിൽ അവർ ഗ്രഹാം സ്റ്റെയിൻസ് മെമോറിയൽ ആശുപത്രി സ്ഥാപിച്ചു.
കുഷ്ഠരോഗികൾക്കും ഗോത്രവിഭാഗങ്ങൾക്കും സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ ചികിത്സയും ശസ്ത്രക്രിയകളും പുനരധിവാസവും നൽകുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയായി ഇതു മാറി. ആശുപത്രിയുടെയും ലെപ്രസി ഹോമിന്റെയും പ്രവർത്തനം വിശ്വസ്തരായ ആളുകളെ ഏൽപിച്ച്, 2004ൽ ഗ്ലാഡിസും മകൾ എസ്തറും ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ഇപ്പോൾ ഓസ്ട്രേലിയയിലെ ടൗൺസ് വില്ലയിൽ ഡോക്ടറായി സേവനം ചെയ്യുന്ന എസ്തർ (40) പ്രേക്ഷിതദൗത്യത്തിലും സജീവമാണ്.

കുഷ്ഠരോഗ നിർമാർജന രംഗത്തെ പ്രവർത്തനങ്ങൾക്കും മികച്ച സാമൂഹിക സേവനത്തിനുമായി ഗ്ലാഡിസ് സ്റ്റെയിൻസിനെ 2005ൽ പത്മശ്രീ നൽകി ഇന്ത്യ ആദരിച്ചു. 2015ൽ മദർ തെരേസ മെമോറിയൽ പുരസ്കാരവും നേടി. ഗ്ലാഡിസ് ഓസ്‌ട്രേലിയയിൽ വിശ്രമജീവിതം നയിക്കുകയാണെങ്കിലും, മയൂർഭഞ്ചിലെ മണ്ണിൽ അവർ വിതച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകൾ ഇന്നും അവിടെ തഴച്ചു വളരുന്നു.
