പ്രാഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ വേട്ടയാടലുകൾക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച രണ്ട് വൈദികരെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ഡ്രബോള എന്നിവരാണ് ഈ ചരിത്രപരമായ ബഹുമതിയിലേക്ക് ഉയർത്തപ്പെടുന്നത്. ജൂൺ ആറിന് ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിൽ വെച്ച് നടക്കുന്ന പ്രത്യേക തിരുക്കർമ്മങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ സാക്ഷികളാകും. 1948 ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെയാണ് സഭയ്‌ക്കെതിരായ പീഡനങ്ങൾ തുടങ്ങിയത്.
അജപാലന ശുശ്രൂഷകളിലും യുവജന രൂപീകരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഫാ. ജാൻ ബുലയെയും ഇടവകകളിൽ സേവനമനുഷ്ഠിച്ചുവന്ന ഫാ. വാക്ലാവ് ഡ്രബോളയെയും ഭരണകൂടം ഭീഷണിയായിക്കണ്ടു. വ്യാജമായ രാജ്യവിരുദ്ധ കുറ്റങ്ങൾ ചുമത്തി ഇരുവരെയും തടങ്കലിലാക്കുകയും നിയമപ്രഹസനങ്ങളിലൂടെ വധശിക്ഷയ്ക്ക് വിധേയരാക്കുകയുമായിരുന്നു. വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മൈക്കൽ സെർണി തിരുക്കർമങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിൽ നിന്ന് കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം പലായനം ചെയ്യേണ്ടി വന്ന വ്യക്തിയാണ് കർദിനാൾ എന്നത് ഈ ചടങ്ങിന് വൈകാരികമായ മാനങ്ങൾ നൽകുന്നു.
1945 ൽ വൈദികനായി അഭിഷിക്തനായ ഫാ. ജാൻ ബുല, ഇടവകയിലെ ശുശ്രൂഷകൾക്കിടെ 1951 ലാണ് അറസ്റ്റിലായത്. പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിന്ന അദേഹം 1952 മെയ് 20 ന് രക്തസാക്ഷിത്വം വരിച്ചു. 1937 ൽ വൈദികനായി അഭിഷിക്തനായ ഫാ. വാക്ലാവ് ഡ്രബോള ജനങ്ങളുടെ ആത്മീയ ഉന്നമനത്തിനായി പ്രവർത്തിച്ചതിനാണ് ഭരണകൂടത്തിന്റെ പകയ്ക്ക് ഇരയായത്. 1951 ഓഗസ്റ്റ് മൂന്നിന് അദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി. തടവറയ്ക്കുള്ളിലും പൗരോഹിത്യത്തിന്റെ വിളിയിൽ ഒട്ടും പതറാതെ നിലകൊണ്ട ഇവർ വിശ്വാസികൾക്ക് ആത്മധൈര്യത്തിന്റെ വലിയ മാതൃകയാണ്. രക്തസാക്ഷികളായ ഈ വൈദികരുടെ വിശുദ്ധി അംഗീകരിക്കപ്പെടുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ ജനത പ്രാർത്ഥനയോടെയും ആദരവോടെയുമാണ് ഈ ദിനത്തിനായി കാത്തിരിക്കുന്നത്.

