വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 1.3 ദശലക്ഷം ആളുകൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍. സായുധസേനയുടെ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് നടത്തിയ പത്രസമ്മേളനത്തിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല ഇക്കാര്യം അറിയിച്ചത്. അതേസമയം തീർത്ഥാടകരുടെ എണ്ണം ജൂബിലിയുടെ വിജയത്തിനുള്ള സാധുതയുടെ മാനദണ്ഡമല്ലായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.