വിഴിഞ്ഞം: ധാരളം മത്സ്യം ലഭിക്കേണ്ട സമയത്ത് വിഴിഞ്ഞം ഹർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കിട്ടാത്ത അവസ്ഥ. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടത്തിലേക്കും പട്ടിണിയിലേക്കും പോകുന്ന ദയനീയ സ്ഥിതിയിലാണ്. ഇപ്പോൾ ധാരാളം ലഭിക്കേണ്ട പൊള്ളൽ ചൂര കാണാൻ പോലുമില്ല. തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥയാണ്. തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. മീൻ ലഭ്യത കുറഞ്ഞതുകാരണം 80 ശതമാനം തൊഴിലാളികളും കടലിൽ പോകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഈ സമയത്ത് കൂടുതലും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്.
മത്സ്യം കിട്ടണമെങ്കിൽ 70 – 80 മൈൽ ഉള്ളിൽ പോകണം. ചിലപ്പോൾ ഒന്നും ലഭിക്കാറില്ല. ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000ത്തോളം രൂപ ചെലവ് വരുന്നു. ഒരു വള്ളത്തിൽ കുറഞ്ഞത് 4 മുതൽ 6 പേർ വരെ പോകാറുണ്ട്. മത്സ്യലഭ്യത കുറഞ്ഞതിനാൽ ചെലവാകുന്ന തുക പോലും ലഭിക്കുന്നില്ല. ഇത് കടത്തിലേക്ക് മത്സ്യത്തൊഴിലാളികളെ തള്ളിവിടുന്നു. തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴിൽ മേഖലയും നിശ്ചലമായ അവസ്ഥയിലാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഉള്ളതിന് വൻ വിലയുമാണ്. അതുകൊണ്ടുതന്നെ കുറച്ച് മത്സ്യം മാത്രമാണ് ഇവർ വാങ്ങുന്നത്. ഇതോടെ മത്സ്യവില്പനക്കാരായ സ്ത്രീകളുടെ ഓട്ടം കാത്തുനിൽക്കുന്ന ഓട്ടോത്തൊഴിലാളികൾക്കും ഓട്ടമില്ലാതായി. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. മീൻ ഉണക്കി വില്പന നടത്തുന്നവരും പ്രതിസന്ധിയിലാണ്.
എന്നാൽ സംസ്ഥാനത്തിന്റെ ഇതരമേഖലകളിലും ഇതര സംസ്ഥാനങ്ങളിലും ആവശ്യത്തിന് മത്സ്യം ലഭിക്കുന്നുണ്ട്. ആയതിനാൽ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ ഈ മേഖലയിലെ മത്സ്യലഭ്യതയ്ക്ക് തടസ്സമാകുന്നുണ്ടോയെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കപ്പെടണം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടഭാരത്തിലേക്കും വറുതിയിലേക്കും പോകുന്ന ഈ സാഹചര്യത്തിത്തിൽ സർക്കാർ ആശ്വാസ നടപടികൾ കൈകൊള്ളണമെന്ന ആവശ്യവും ശക്തമാണ്.