തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർധരാത്രി അവസാനിക്കുകയാണ്. ഏകദേശം 3,500 മുതൽ 3,600 വരെ വരുന്ന യന്ത്രവൽകൃത ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങാൻ തയാറെടുക്കുമ്പോൾ മത്സ്യമേഖലയിൽ വലിയൊരു ഉണർവ് പ്രകടമാണ്. എങ്കിലും, ഈ സന്തോഷത്തോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധികളും കാലാവസ്ഥാ ആശങ്കകളും മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ഒരുപോലെ അലട്ടുന്നുണ്ട്. മത്സ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡീസൽ വിലയിലെ വർദ്ധനവാണ്. നിലവിൽ ഡീസൽ വില ലിറ്ററിന് 103 രൂപയ്ക്ക് മുകളിലായി എന്നത് ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാക്കുന്നു.
മത്സ്യബന്ധന മേഖല സജീവമാകുമ്പോൾ അത് കേവലം ബോട്ടുകളെ മാത്രമല്ല ബാധിക്കുന്നത്; മറിച്ച് നിരവധി അനുബന്ധ തൊഴിൽ മേഖലകളെയും കൂടിയാണ്. മത്സ്യങ്ങൾ കരയിലേക്ക് ഇറക്കുന്ന തൊഴിലാളികൾ, ഏജൻസികൾ, ഐസ് പ്ലാന്റുകൾ, പെട്രോളിയം കമ്പനികൾ, വല നിർമ്മാണ യൂണിറ്റുകൾ, എക്സ്പോർട്ടിങ് കമ്പനികൾ, ഹോട്ടലുകൾ തുടങ്ങി നിരവധി മേഖലകൾ സജീവമാകും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകും
ഇന്ത്യയിലെ മറ്റ് തീരദേശ സംസ്ഥാനങ്ങൾ തങ്ങളുടെ മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇതില്ലെന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡി അനുവദിക്കുന്നത് വലിയൊരു ആശ്വാസമാകും. ഒരുകാലത്ത് ഇന്ത്യയിലെ മത്സ്യ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്നോട്ട് പോയിരിക്കുകയാണ്. ഈ മേഖലയെ സംരക്ഷിക്കുന്നതിൽ മാറിമാറി വരുന്ന ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ശാസ്ത്രീയമായ പരിഹാരങ്ങളും സർക്കാർ പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ ഈ മേഖലയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയൂ.
