കൊച്ചി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന്, അതും 60 ശതമാനത്തോളം മാത്രം. എന്നാല്‍ പ്ലസ് ടു വിന് 1200-ല്‍ 1200 മാര്‍ക്കാണ് മരിയ കൃപ മൈക്കിളിന്. എട്ടാം ക്ലാസ് വരെ സാധാരണ വിദ്യാര്‍ത്ഥിയായിരുന്ന മരിയയുടെ നേട്ടത്തിനു പിന്നില്‍ ബൈബിള്‍ വചനങ്ങള്‍ എഴുതി മകള്‍ക്ക് നല്‍കി പ്രാര്‍ത്ഥിച്ച ഒരമ്മയുടെ കണ്ണീരുകൂടിയുണ്ട്.
പേരിലെ കൃപ കൂട്ടായപ്പോള്‍
മരിയയുടെ പേരിലെ കൃപപോലെ ദൈവിക വഴിനടത്തിലിന്റെ അനുഭവങ്ങളാണ് ഈ മിടുക്കിക്കും കുടുംബത്തിനും പറയാനുള്ളത്. മരിയയുടെ ഇടതു കണ്ണിന് കാഴ്ചയില്ല. വലതു കണ്ണിന്റെ കാഴ്ചയ്ക്കും പരിമിതികള്‍ ഉള്ളതുകൊണ്ടുതന്നെ വശങ്ങളില്‍നിന്നുള്ള കാഴ്ചയില്ല. മധ്യഭാഗത്തുള്ളവയെ മാത്രമെ കാണാന്‍ കഴിയൂ. അതുകൊണ്ടുതന്നെ സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി മരിയ കൃപ മൈക്കിളിന്റെ ജയത്തിന് അതിജീവനത്തിന് സ്വര്‍ണത്തിളക്കമാണ്.
കാഴ്ചപരിമിതി മൂലം പരീക്ഷ എഴുതാന്‍ സ്‌ക്രൈബിനെ (ഉത്തരം പറഞ്ഞുകൊടുക്കുകയും മറ്റൊരാള്‍ എഴുതുന്നു) വയ്ക്കാന്‍ നിയമം അനുവദിക്കുമായിരുന്നു. പക്ഷേ, തനിക്ക് സ്വന്തമായി എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം മരിയക്ക് ഉണ്ടായിരുന്നു. ദൈവം തന്റെ കൂടെ ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് അത്തരമൊരു ധീരമായ നിലപാട് സ്വീകരിക്കാന്‍ അവള്‍ക്ക് കരുത്തായത്.
വേദന സഹിച്ച് എഴുതിയ പരീക്ഷകള്‍
മോഡല്‍ പരീക്ഷയുടെ സമയമായപ്പോള്‍ കണ്ണിന് വേദനയായി. കണ്ണിന് വിശ്രമം നല്‍കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മോഡല്‍ പരീക്ഷ ഉപേക്ഷിച്ച് ഫൈനല്‍ പരീക്ഷ എഴുതിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു. പക്ഷേ, തോറ്റുകൊടുക്കാന്‍ മരിയ ഒരുക്കമായിരുന്നില്ല. വേദന സഹിച്ച് അവള്‍ മോഡല്‍ പരീക്ഷയും ഫൈനല്‍ പരീക്ഷയും എഴുതി. അവളുടെ സഹനം ദൈവത്തെപ്പോലും സങ്കടപ്പെടുത്തിയിട്ടുണ്ടാകും. ആ കഠിനാധ്വാനത്തിന് ദൈവം നല്‍കിയ പ്രതിഫലമായിരിക്കും 1200-ല്‍ 1200 മാര്‍ക്ക്.
യുപി, നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാദമിക് പബ്ലിഷിങ് കമ്പനിയുടെ റീജണല്‍ മാനേജരായ മൈക്കിള്‍ ആന്റണിയുടെയും ഷീല മൈക്കിളിന്റെയും രണ്ടു പെണ്‍മക്കളില്‍ ഇളയവാണ് കൃപ. എറണാകുളം നോര്‍ത്ത് റെയില്‍ സ്റ്റേഷനു സമീപമാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
ജനിക്കുമ്പോള്‍ തൂക്കം 750 ഗ്രാം
ആറാം മാസം ആശുപത്രിയില്‍ പരിശോധനക്ക് എത്തിയതായിരുന്നു ഷീലയും ഭര്‍ത്താവ് മൈക്കിളും. എന്നാല്‍ അവിടെവച്ച് കുഞ്ഞു മരിയ പിറന്നുവീണു. തുടര്‍ന്ന് എന്‍ഐസിയു സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തൊലിപോലും മൂടാത്ത ആ കുഞ്ഞുശരീരത്തില്‍ ജീവന്റെ തുടിപ്പുമാത്രമാണ് ഉണ്ടായിരുന്നത്. തൂക്കം വെറും 750 ഗ്രാംമാത്രം. അടുത്ത ഒരു വര്‍ഷം ആശുപത്രിയിലായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവന്റെയും മരണത്തിന്റെയും ഇടയിലെ ആ നൂല്‍പ്പാലം വീണ്ടും വളരെ നേര്‍ത്തു. തൂക്കം 600 ഗ്രാമായി കുറഞ്ഞു. അവര്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഒരു കാര്യംകൂടി തിരിച്ചറിഞ്ഞു. ഇടതു കണ്ണിന് പൂര്‍ണമായി കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച 40 ശതമാനത്തിലധികം കുറവും. അതു നിലനിര്‍ത്താന്‍ 6-ാം മാസത്തില്‍ ലെയ്‌സര്‍ ചികിത്സ നടത്തി.
ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്തായത് ഭാര്യ ഷീലയുടെ പ്രാര്‍ത്ഥനകളാണെന്ന് ഭര്‍ത്താവ് മൈക്കിള്‍ പറയുന്നു. കുഞ്ഞുജനിക്കുന്ന കാലത്തൊന്നും താന്‍ അത്ര കടുത്ത വിശ്വാസിയായിരുന്നില്ല. മകളിലൂടെ ദൈവം തന്റെ വിശ്വാസത്തെ വളര്‍ത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഇവരുടെ മൂത്തമകള്‍ അലക്‌സിയ സാനു മൈക്കിള്‍ ഡിഗ്രി കഴിഞ്ഞ് പിജി പഠനത്തിനുള്ള തയാറെടുപ്പിലാണ്. എറണാകുളം നോര്‍ത്തില്‍നിന്നും സാധാരണ ബസില്‍ കയറിയായിരുന്നു മരിയ സ്‌കൂളില്‍ പോയിരുന്നത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ പഠിച്ചിരുന്ന ചേച്ചിയുടെയും അല്ലാത്തപ്പോള്‍ കൂട്ടുകാരുടെയും ചേര്‍ത്തുപിടിക്കലുകള്‍കൊണ്ട് മരിയ തന്റെ പരിമിതകളെപ്പോലും മറന്നു.
8-ാം ക്ലാസില്‍ സംഭവിച്ച അത്ഭുതം
ആറാം മാസത്തില്‍ ജനിച്ചതുകൊണ്ട് രോഗപ്രതിരോധശേഷി കുറവായിരുന്നതിനാല്‍ മരിയക്ക് സ്ഥിരമായി രോഗങ്ങള്‍ വരുമായിരുന്നു. അതുകൊണ്ടുതന്നെ 6-ാം വയസിലാണ് സ്‌കൂളില്‍ ചേര്‍ത്തത്. ആദ്യകാലങ്ങളില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് പരിമിതികള്‍ കാരണമായി. മരിയയുടെ മാതാപിതാക്കളായ ഷീലയും മൈക്കിളും ദൈവകരുണയുടെ സന്ദേശം പ്രചരിപ്പിക്കുന്നത് ജീവിത ദൗത്യമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍കൂടിയാണ്.
8-ാം ക്ലാസുവരെ മരിയ സാധാരണ വിദ്യാര്‍ത്ഥിനിയായിരുന്നു. അക്കാലത്ത് ബൈബിള്‍ വചനങ്ങളെഴുതി അമ്മ ഷീല മകള്‍ക്കു നല്‍കി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പരിമിതികളുള്ള തന്റെ മകളെ മുമ്പില്‍ എത്തിക്കണമേ എന്ന് പരിശുദ്ധ മാതാവിനോടു കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടു എന്നതിന്റെ തെളിവുകൂടിയായി മാറുകയാണ് മരിയക്കു ലഭിച്ച 1200-ല്‍ 1200 മാര്‍ക്ക്.

