തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവായിരുന്നൂവെന്ന് ബിഷപ് ക്രിസ്തുദാസ് അനുസ്മരിച്ചു. നെയ്യാറ്റിൻകര പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ അനുസ്‌മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സഹായ മെത്രാനായി തിരഞ്ഞെടുത്ത് നിയോഗിച്ച പരിശുദ്ധപിതാവിനെ ബിഷപ്പ് നന്ദിപൂർവ്വം അനുസ്‌മരിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്‌ചകളിലെ അനുഭവങ്ങൾ ബിഷപ്പ് പങ്കുവച്ചു. അനുക്രമം പ്രസിദ്ധീകരിച്ച ചാക്രിക ലേഖനങ്ങളിലൂടെ പാപ്പ സഭാംഗങ്ങളോടും പൊതു സമൂഹത്തോടും പങ്കുവച്ച സന്ദേശം ബിഷപ്പ് അവതരിപ്പിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മനുഷ്യർ തമ്മിലുള്ള ബന്ധം മനുഷ്യർക്ക് പാവപ്പെട്ടവരോടുള്ള ബന്ധം എന്നീ വിഷയങ്ങൾ പാപ്പ നാല് ചാക്രിക ലേഖനങ്ങളിൽ വിവരിക്കുന്നത് ബിഷപ്പ് എടുത്തു കാട്ടി.
ഫ്രാൻസിസ് മാർപാപ്പ കാലത്തെ അതിജീവിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മോൺ. ജി. ക്രിസ്‌തുദാസ് ‘പാപ്പാ സ്‌മൃതി’ എന്ന പുസ്‌തകം ഡോ. ഐറിസ് കൊയി ലിയോക്ക് നല്‌കി പ്രകാശനം ചെയ്‌തു.
ശ്രീകാര്യം ലൊയോള കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി ജോസഫ് SJ, സിവിൾ സർവ്വീസ് പരീക്ഷയിലെ കേരള ടോപ്പർ ശ്രീജ ജെ എസ്, കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ഡി.ജി അനിൽ ജോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ഉൾക്കൊള്ളുന്നു വിവിധ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം 4 മണി മുതൽ പാപ്പയുടെ സ്‌മരണാർത്ഥം പുസ്‌തക പ്രദർശനം, ചിത്ര പ്രദർശനം, പുഷ്‌പാഞ്ജലി, സംഗീതാർച്ചന എന്നിവസംഘടിപ്പിച്ചു. സ്റ്റഡി സർക്കിൾ കോഓർഡിനേറ്റർ ഫാ. ഡി ഷാജ് കുമാർ സ്വാഗതവും കൺവിനർ തോമസ് കെ സ്റ്റീഫൻ കൃതജ്ഞതയും പറഞ്ഞു.
