പാളയം: വലിയ കുടുംബങ്ങള്‍ രൂപപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ബിഷപ് ക്രിസ്തുദാസിന്റെ കാര്‍മികത്വത്തില്‍ നടന്നു. ജൂണ്‍ 24 ബുധനാഴ്ച പാളയം സെന്‍റ്. ജോസഫ്സ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലില്‍വച്ച് നടന്ന ചടങ്ങില്‍ അതിരൂപതയിലെ 5 പ്രോ-ലൈഫ് കുടുംബങ്ങളിലെ 7 കുഞ്ഞുങ്ങളാണ് തിരുസംഭാംഗങ്ങളായത്.
പുല്ലുവിള ഇടവകയിലെ സനല്‍ കുമാര്‍ – സൂസന്‍ ഫ്രാങ്ക്ളിന്‍ ദമ്പതികളുടെ നാലാമത്തെ മക്കള്‍ റാഫേല്‍ സനല്‍, മിഖേല്‍ സനല്‍, വിഴിഞ്ഞം ഇടവകയില്‍ മാസ്റ്റിന്‍ – ബിന്‍സി വര്‍ഗ്ഗീസ് ദമ്പതികളുടെ നാലാമത്തെ മകന്‍ മോക്സി മാസ്റ്റിന്‍, പൂന്തുറ ഇടവകയിലെ ജെയിംസ് – പ്രകാശി ദമ്പതികളുടെ നാലാമത്തെ മക്കള്‍ ജിബിന്‍ ജെയിംസ്, ജിതിന്‍ ജെയിംസ്, പെരിങ്ങമ്മല ഇടവകയിലെ അഭിലാഷ് – രജിത ദമ്പതികളുടെ നാലാമത്തെ മകന്‍ അഗസ്റ്റിന്‍ അഭിലാഷ്, മുരുക്കുംപുഴ ഇടവകയിലെ അജീവ് ആന്‍ഡ്രൂസ് – സുമി ജോസഫ് ദമ്പതികളുടെ നാലാമത്തെ മകള്‍ അത്താര അജീവ് എന്നിവരാണ് അതിരൂപത സഹായമെത്രാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.
തുടര്‍ന്ന് ജീവന്‍ സമൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതികളുടെ രേഖകള്‍, മെമന്‍റോ, ലവീത്ത മിനിസ്ട്രിയുടെ ധനസഹായതുക എന്നിവ മാതാപിതാക്കള്‍ സ്വീകരിച്ചു. പതിനാഞ്ചാം തവണയാണ് കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് കുടുംബങ്ങള്‍ക്കുള്ള ജ്ഞാനസ്നാനം നടത്തുന്നത്. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ലീന്‍, ലവീത്ത മിനിസ്ട്രി ഡയറക്ടര്‍ ഫാ. റോബര്‍ട്ട് ചാവറാനാനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
