വേളാങ്കണ്ണി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ ഈ വർഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 29ന് കൊടിയേറും. സെപ്റ്റംബർ എട്ടുവരെ 11 ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നതെന്ന് തീർത്ഥാടന കേന്ദ്രം റെക്‌ടർ ഫാ. സി. ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആൻഡ് റെക്‌ടർ ഫാ. എസ്. അർപ്പുതരാജ്, പ്രൊക്യുറേറ്റർ ഫാ. ഡി. ഉലകനാഥൻ എന്നിവർ അറിയിച്ചു. 29-ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. തിയോഡോർ സഹായരാജ് കൊടിയേറ്റും. തുടർന്ന് മലയാളത്തിലും മറ്റ് തദ്ദേശീയ ഭാഷകളിലും ദിവ്യബലിയുണ്ടാകും.
തിരുനാൾ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും ദിവ്യബലിയും ക്രമീകരിച്ചിട്ടുണ്ട്. ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ വർഷംതോറും ലക്ഷങ്ങളാണ് തീർഥാടനം നടത്തുന്നത്. ഒഡീഷ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും തിരുനാള്‍ ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ വേളാങ്കണി മാതാവിന്റെ മാധ്യസ്ഥം തേടി എത്തുക. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകള്‍ പ്രത്യേകം തീവണ്ടികള്‍ വേളാങ്കണ്ണിയിലേക്ക് തിരുനാള്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
