വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം നീട്ടി. ഇനി മുതൽ രാത്രി എട്ട് മണി വരെ ദേവാലയം വിശ്വാസികൾക്കായി തുറന്നു പ്രവർത്തിക്കും.
കൂടുതൽ തീർത്ഥാടകർക്ക് അവസരമൊരുക്കുന്നതിനൊപ്പം സന്ദർശകരുടെ സുരക്ഷാ പരിശോധനയ്ക്കും മറ്റും ആവശ്യമായ സമയം കണക്കിലെടുത്താണ് ഈ മാറ്റം. വൈകുന്നേരം 7:15 വരെയായിരിക്കും ബസിലിക്കയിലേക്കുള്ള അവസാന പ്രവേശനം അനുവദിക്കുക.
വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ക്രൈസ്തവ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. വാസ്തുവിദ്യയുടെ വിസ്മയമായ ഈ ദേവാലയം 324-ൽ സിൽവസ്റ്റർ പാപ്പയുടെ കാലത്താണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. പിന്നീട് പല ഘട്ടങ്ങളിലായി നവീകരിച്ച്, ഏകദേശം 23,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, 60,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ ദേവാലയമായി ഇത് വളർന്നു.
ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് ഈ വിശുദ്ധ ഭൂമി സന്ദർശിക്കാനായി വത്തിക്കാനിൽ എത്തുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയ പുതിയ സമയക്രമം വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു.

