തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധതിര. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് അതിരൂപത ആഹ്വാനം ചെയ്ത പ്രതിഷേധത്തിനായി നിരത്തുകളിൽ അണിനിരന്നത്. ശക്തമായ മഴയിലും തീരത്താഞ്ഞടിക്കുന്ന തിരമാലകളെപ്പോൽ തീരജനതയുടെ ശബ്ദമുയർന്നു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാർ സംവിധാനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ തൊണ്ണൂറ് നാളുകളായി സമരം ചെയ്യുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ
ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട, സെക്രെട്ടറിയേറ്റ് എന്നിവിടങ്ങളിലെ പ്രധാന പാതകൾ ജനങ്ങൾ ഉപരോധിച്ചു. വികസനത്തിന്റെ പേരിൽ തങ്ങളുടെ ജീവനും ജീവനോപാധികളും കണ്മുന്നിൽ ഇല്ലാതാകുന്ന ദുരവസ്ഥ ഇനി സഹിക്കാനാവില്ലെന്ന വേദന പങ്കുവച്ചുകൊണ്ടാണ് തീരത്തെ സ്ത്രീ സമൂഹം സമരത്തിലണിനിരന്നത്. സമൂഹ മനസാക്ഷിക്കൊരുപക്ഷെ വികസനത്തിന് തടയിടുന്ന വികസന വിരോധികളാണിവർ. ജീവിതം നഷ്ട്ടപെട്ട, ജീവനോപാധികൾ നഷ്ട്ടപ്പെട്ട ഈ ജനതയുടെ കണ്ണീരിനാരുത്തരം പറയുമെന്ന ചോദ്യവുമായി വൈദീക സമൂഹവും ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ ചേർന്നു നിന്നു. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിൽ നിന്നുള്ള ഫെറോനാ വൈദികരും സന്യസ്ഥരും സമരത്തിന് നേതൃത്വം നൽകി. രാവിലെ എട്ടു മണിമുതൽ വൈകുന്നേരം 3 മണിവരെയാണ് റോഡ് ഉപരോധിച്ചത്.
സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 17-ാം തിയതി മുതൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ഉപരോധിക്കുമെന്നും വിവിധ ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ നിലപാട് സർക്കാരും മന്ത്രി സഭ ഉപസമിതിയും ഉറപ്പുതരാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് അതിജീവന സമര വിജയത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ജനങ്ങളൊന്നടങ്കം പ്രതിഷേധവുമായി നിരത്തുകളിലിറങ്ങിയത്. ബസ് സ്റ്റാന്റുകളും, പ്രധാന ജംഗ്ഷനുകളും മത്സ്യത്തൊഴിലാളികൾ തുറമുടക്കിയാണ് ഉപരോധിച്ചത്. മത്സ്യത്തൊഴിലാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾക്കെതിരെ ശബ്ദമായി വൈദീകരും സന്യസ്തരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും സമരത്തിൽ അണിനിരന്നു. ഇനിയും സമരത്തിലൂടെ മുന്നോട്ടുന്നയിച്ച ആവശ്യങ്ങളിൽ കൃത്യമായ പ്രതിവിധി നടപ്പിലാക്കാത്ത പക്ഷം ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്നാണ് ജനങ്ങളൊന്നടങ്കം പറയുന്നത്.