വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അതിപ്രസരകാലത്ത്, എഐയോട് ‘നോ’ പറയേണ്ട അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന് ലിയോ 14 -ാമന്‍ പാപ്പ. എഐ പോലുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിവേഗത്തിലും എളുപ്പത്തിലും ഉത്തരങ്ങളും സംഗ്രഹങ്ങളും ലഭിക്കുന്നത് കുട്ടികളില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചിന്തിക്കാനുമുള്ള ആഗ്രഹത്തെ ഇല്ലാതാക്കുമെന്ന് ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന ശീര്‍ഷകത്തിലുള്ള തന്റെ ആദ്യ ചാക്രികലേഖത്തില്‍ പാപ്പ പറഞ്ഞു. സത്യം അന്വേഷിക്കുന്നതിന് ആവശ്യമായ പ്രയത്‌നങ്ങളില്‍ നിന്ന് യുവാക്കളെ ഇത് പിന്നോട്ട് വലിക്കും. ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നത് ദീര്‍ഘവും ക്ഷമ ആവശ്യമുള്ളതുമായ ഒരു പ്രക്രിയയാണ്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ അതിപ്രസരം പെട്ടെന്ന് കാര്യങ്ങള്‍ നേടിയെടുക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തുകയും, ഇത് കുട്ടികളില്‍ മടുപ്പും വിരസതയും ഉദാസീനതയും ഉണ്ടാക്കുകയും ചെയ്യുമെന്ന് ചാക്രികലേഖനത്തില്‍ പറയുന്നു.
ഡിജിറ്റല്‍ ലോകത്തിന്റെ വേഗതയ്‌ക്കൊപ്പം ഓടാന്‍ ശ്രമിക്കാതെ, ഡിജിറ്റല്‍ ലോകത്തിന് നല്‍കാന്‍ കഴിയാത്ത ഒന്നിച്ച് ചെലവഴിക്കാനുള്ള സമയവും വിശ്വാസ്യതയുള്ള ബന്ധങ്ങള്‍ രൂപപ്പെടുത്താനുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സ്‌കൂളുകള്‍ ശ്രമിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. പഴയ കാലത്തെ സിലബസുകള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തെ നേരിടാന്‍ സ്‌കൂളുകള്‍ക്ക് കഴിയില്ല. വിവരങ്ങള്‍ വെറുതെ വാരിക്കോരി നല്‍കുന്നതിന് പകരം ചിന്താശേഷിയും വിവേചനശക്തിയും വളര്‍ത്തുന്ന വിദ്യാഭ്യാസ രീതിയാണ് ആവശ്യം. സാങ്കേതികവിദ്യകള്‍ക്ക് അടിമപ്പെടാതെ, അവയെ വിമര്‍ശനാത്മകമായും സര്‍ഗാത്മകമായും ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ അധ്യാപകര്‍ക്ക് നിരന്തര പരിശീലനം നല്‍കണം. വായന, ആഴത്തിലുള്ള വിശകലനം എന്നിവയോടൊപ്പം ‘നിശബ്ദതയും’ പഠനത്തിന് ആവശ്യമാണെന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു.
ചെറിയ പ്രായത്തില്‍ തന്നെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗവും കുട്ടികളുടെ ഉറക്കത്തെയും ശ്രദ്ധയെയും വൈകാരിക സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതായി ചാക്രികലേഖനം ചൂണ്ടിക്കാണിച്ചു. ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് സ്വന്തമായി ഫോണുകള്‍ നല്‍കുന്നത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കും. ഇന്റര്‍നെറ്റിലെ അശ്ലീല-ഹിംസാത്മക ദൃശ്യങ്ങളും, ശരീരത്തെയും വികാരങ്ങളെയും നിസാരവല്‍ക്കരിക്കുന്ന സന്ദേശങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു. സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും കുട്ടികളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ചാക്രികലേഖനം മുന്നറിയിപ്പ് നല്‍കുന്നു.
