വെള്ളയമ്പലം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്‌തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾകൊണ്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്‌തു. ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും അതിനെ മറികടക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങളുമാണ് നയരേഖയുടെ ഉള്ളടക്കം. തിരുവനന്തപുരം അതിരൂപത സഹായമെത്രൻ ബിഷപ് ഡോ. ക്രിസ്തുദാസ് ആർ അധ്യക്ഷത വഹിച്ച ‘തിരികെ’ എന്ന പരിസ്ഥിതി സംരക്ഷണ പരിപാടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കാട്ടാക്കട എം.എൽ.എ. ഐ ബി സതീഷ് അതിരൂപത വികാരി ജനറൽ മോൺ. യുജിൻ എച്ച് പെരേരയ്ക്ക് നയരേഖയുടെ ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു.
നമ്മുടെ പ്രവർത്തന മേഖലയും ജീവിതവും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. പ്രകൃതിക്കിണങ്ങിയ ജീവിതശൈലികൾ ശീലിക്കുകയും അതിൽ ജീവിക്കുകയും ചെയ്യണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ജി. ആർ അനിൽ ഓർമ്മിപ്പിച്ചു. പരിസ്ഥിതി സംരക്ഷണമെന്നാൽ കരയിലെയും കടലിലെയും പരിസ്ഥിതികൾ സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള കർമ്മപരിപാടികൾ സ്കൂൾതലം മുതൽ ആരംഭിക്കണമെന്നും, പാഠ്യപദ്ധതിയിൽ ഇതുൾപ്പെടുത്തണമെന്നും സ്വാഗതമാശംസിച്ച അതിരൂപത സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ആവശ്യപ്പെട്ടു.
‘പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണവും ശുചിത്വ മിഷനും’ എന്ന വിഷയത്തിൽ ജില്ലാ ശുചിത്വ മിഷൻ അസി. കോഡിനേറ്റർ സുജാ പി എസ്, ‘സഭയുടെ പരിസ്‌ഥിതിനയ കാഴ്‌ചപ്പാട്’ എ ന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യയിലെ ഡോ. ഹരിദാസ് എന്നിവർ സെമിനാറുകൾ നയിച്ചു. അതിരൂപത ശുശ്രൂഷ കോ-ഓഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സെമിനാറുകൾ മോഡറേറ്റ് ചെയ്തു. സാമൂഹ്യ ശുശ്രൂഷ സമിതി അസിസ്‌റ്റൻറ് ഡയറക്ടർ ഫാ. രജീഷ് വി. രാജൻ പൊതുസമ്മേളനത്തിൽ നന്ദിയർപ്പിച്ച് സംസാരിച്ചു. സെമിനാർ നയിച്ചവർക്കും പങ്കെടുത്തവർക്കും സാമൂഹ്യ ശുശ്രൂഷ സമിതി കോ-ഓഡിനേറ്റർ ലീജ സ്‌റ്റീഫൻ കൃതജ്ഞതയേകി. തിരുവനന്തപുരത്തെ പ്രമുഖ NGO പ്രതിനിധികളും ടി.എസ്.എസ്.എസ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.