കോട്ടയം: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സ് ആയ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ സിഡിപിഐ( കോണ്‍ഫറന്‍സ് ഓഫ് ഡയോസിസന്‍ പ്രീസ്റ്‌സ് ഓഫ് ഇന്ത്യ) യുടെ 21-ാ മത് ദേശീയ സമ്മേളനം കോട്ടയത്ത് നടന്നു. 2025 ഫെബ്രുവരി 25 മുതല്‍ 27 വരെ നടന്ന ത്രിദിന അസംബ്ലി കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെയൂം കേരളാ റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉല്‍ഘാടനം ചെയ്തു. ഫ്രാന്‍സിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, മാതൃക നല്‍കി മുന്നില്‍ നിന്ന് നയിക്കുന്ന ആടുകളുടെ മണമുള്ള ഇടയനടുത്ത നേതൃത്വം നല്‍കേണ്ടവരാണ് വൈദികര്‍ എന്ന് ബിഷപ് ഓര്‍മപ്പെടുത്തി.ദേശീയ പ്രസിഡന്റ് ഫാദര്‍ റോയ് ലാസര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള 150 ഓളം പ്രതിനിധികള്‍ സംബന്ധിച്ചു. വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തേക്കെതേച്ചേരില്‍ , സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘രൂപതാ വൈദികര്‍ പ്രത്യാശയുടെ ദീപസ്തംഭങ്ങള്‍’ എന്നതാണ് അസംബ്ലിയുടെ മുഖ്യ പ്രമേയം. ആലപ്പുഴ വികാരി ജനറാള്‍ മോണ്‍.ജോയി പുത്തന്‍വീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫന്‍ ആലത്തറ, ദേശീയ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ട്രഷറര്‍ ഫാ. കനുജ് റോയ്, റീജിയണല്‍ പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ തോമസ്, സെക്രട്ടറി ഫാ. മരിയ മൈക്കിള്‍, ഫാ. ഹിലാരി തെക്കേക്കൂറ്റ് എന്നിവര്‍ പ്രസംഗിച്ചു. ‘നാം പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന വിഷയത്തില്‍ ക്ലാസുകളും ചര്‍ച്ചകളും പഠനങ്ങളും നടത്തി. വൈകുന്നേരം പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ 150 ഓളം വൈദികരുടെ സഹകാര്‍മികത്വത്തില്‍ നടന്ന സമൂഹ ദിവ്യബലിക്ക് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. ഫെയ്‌സ് ഓഫ് ദി ഫെയ്‌സലെസ് എന്ന സിനിമയുടെ പ്രദർശനവും നടന്നു