2012-ലാണ് ഐക്യരാഷ്ട്ര സംഘടന വിശുദ്ധ മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) പ്രഖ്യാപിച്ചത്. എല്ലാവരും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും, വിശിഷ്യാ വിദ്യാഭ്യാസവും വികസനവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നു.
മുന്‍ യൂഗോസ്ലാവിയായിലെ സ്കോപ്ജെയില്‍ (ഇപ്പോള്‍ മാസിഡോണിയയില്‍) 1910 ആഗസ്റ്റ് 26-നാണ് അഗ്നസ് ഗൊണ്‍ഹെ ബോജായുടെ ജനനം. പിന്നീട് ലൊരേറ്റോ സന്ന്യാസിനി സമൂഹത്തില്‍ ചേര്‍ന്ന് “തെരേസ” എന്ന പേരു സ്വീകരിച്ചു. 1929-ല്‍ ഇന്ത്യയില്‍ മിഷണറിയായി വന്നു. 1946-ല്‍ ലൊരേറ്റോ സന്ന്യാസസമൂഹം വിട്ട് കല്‍ക്കട്ടയിലെ തെരുവുകളിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി. 1950-ല്‍ ഉപവിയുടെ മിഷണറിമാരുടെ സന്ന്യാസസമൂഹം സ്ഥാപിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ മദറും സഹോദരിമാരും ചെയ്ത ആതുരശുശ്രൂഷയുടെ ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് 1979-ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള “നോബല്‍ സമ്മാനം” (Nobel Prize) നല്കപ്പെട്ടു. 1980-ൽ ഭാരത് രത്ന നല്കി ഇൻഡ്യയും മദറിനെ ആദരിച്ചു.
1997 സെപ്തംബര്‍ 5-ന് കല്‍ക്കട്ടയിലെ മാതൃഭവനത്തില്‍ “കാരുണ്യത്തിന്‍റെ അമ്മ” അന്തരിച്ചു. 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്തംബര്‍ 4-ന് കാരുണ്യത്തിന്‍റെ ജൂബലി വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് “പാവങ്ങളുടെ അമ്മ”യെ വിശുദ്ധ പദത്തിലേയ്ക്കും ഉയര്‍ത്തി. പാവങ്ങള്‍ക്കു പിന്‍ബലമായ അമ്മയുടെ സ്നേഹപ്രദീപം ഇന്നും ലോകത്തിനു പ്രകാശമേകുന്നു!