കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്‍റെ പേരില്‍ രണ്ട് സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്ര നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കാരണം കാട്ടാതെയും വ്യക്തമായ കാരണങ്ങളില്ലാതെയും അപേക്ഷ നിരസിച്ച നടപടി സ്വേഛാപരവും നിയമ വിരുദ്ധവുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.കോടതിയുടെ നിരീക്ഷണങ്ങള്‍ പരിഗണിച്ച് മൂന്നു മാസത്തിനകം അപേക്ഷയില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എഫ്‌സിആര്‍എ ഡിവിഷന് കോടതി നിര്‍ദേശം നല്‍കി.
രജിസ്‌ട്രേഷന്‍ പുതുക്കല്‍ അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്ത് കാലടി കാഞ്ഞൂരിലെ സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ, കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്.വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഹര്‍ജിക്കാര്‍ ഗുരുതരമായ നിയമലംഘനങ്ങളോ ദുരുപയോഗമോ നടത്തിയതായി രേഖകളില്‍ വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ അധികൃതര്‍ മനസിരുത്തി പരിഗണിക്കാതെ അവര്‍ക്ക് തോന്നിയതുപോലുള്ള തീര്‍പ്പിന് വിധേയമാക്കുകയാണ് ചെയ്തത്.
അനഭിലഷണീയമായ കാര്യങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കരുതെന്ന എഫ്‌സിആര്‍എ നിയമത്തില്‍ പറയുന്നതിന്‍റെ പരിധിയില്‍ സര്‍ക്കാരിന്‍റെയോ പാര്‍ട്ടികളുടേയോ രാഷ്ട്രീയ താല്‍പര്യങ്ങൾക്കനുസരിച്ച് വിലയിരുത്തല്‍ നടത്തി കാര്യങ്ങളെ കൊണ്ടുവരാനാകില്ല. നിയമപരമായ വിലക്കുള്ളതിനെ മാത്രമേ അനഭിമതമായി കാണാനാകൂ. പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്‍റെയും മറ്റും അതൃപ്തിയും എതിര്‍പ്പും മൂലം ഒന്നും അനഭിമതമാകില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അഭിപ്രായ പ്രകടനം നടത്താനും അത് പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്.സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കാനും പൗരന് അവകാശമുണ്ട്. ഏത് പുതിയ പദ്ധതി വന്നാലും ബാധിക്കുന്നവരുടെ ഭാഗത്തുനിന്ന് പ്രതിഷേധം സ്വാഭാവികമാണ്. അവരുടെ തൊഴിലും വാസ സ്ഥലവും സാഹചര്യങ്ങളും മറ്റും നഷ്ടപ്പെടുന്നതിന്‍റെയും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ പ്രതിഷേധങ്ങള്‍.
സമാധാനപരമായ സമരത്തിന് ഫണ്ട് നല്‍കിയെങ്കില്‍ തന്നെ അത് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കാനുള്ള കാരണമാകില്ല. വിദേശ സംഭാവന അനഭിമതമായ ലക്ഷ്യത്തിനോ പൊതുതാല്‍പര്യത്തിനോ എതിരായി വിനിയോഗിച്ചുവെന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കാനാവില്ല. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട ഒരു അവകാശത്തെ അനഭിമതമാക്കി മാറ്റാനാവില്ല. അതിനാല്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാനുള്ള അപേക്ഷ നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ലൈസന്‍സ് പുതുക്കി നല്‍കാത്തതിന്‍റെ കാരണം ഹര്‍ജിക്കാര്‍ക്ക് ഇ മെയിലില്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കാരണം പറയുകയെന്നത് ഏത് ഉത്തരവിന്‍റെയും മര്‍മമാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനമതാണ്. അല്ലാത്ത ഉത്തരവുകള്‍ നിയമപരമല്ല. പുനപരിശോധന ഹര്‍ജി തള്ളിയപ്പോഴും കാരണം അറിയിച്ചില്ല. എന്നാല്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച കേന്ദ്ര സുരക്ഷ ഏജന്‍സിയുടെ കണ്ടെത്തലാണ് നിരസിക്കാന്‍ കാരണമായി കാണാവുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.വിദേശ ഫണ്ട് കൈപ്പറ്റിയ സംഘടന അത് സമരക്കാര്‍ക്ക് നല്‍കിയെന്നതിന് തെളിവുകളില്ലാതെ വെറും സങ്കല്‍പത്തിന്‍റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചത് നിയമ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ലൈസന്‍സ് ഉണ്ടായിരുന്ന കാലയളവില്‍ ലഭിച്ചിരുന്ന അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് അക്കൗണ്ടിലുള്ള രൂപയടക്കം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.പുതിയ ഉത്തരവ് വരുന്നതുവരെ ഹര്‍ജിക്കാരുടെ എഫ്‌സിആര്‍എ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കുമെന്നും മുമ്പ് ലഭിച്ചതും അക്കൗണ്ടിലുള്ളതുമായ തുക വിനിയോഗിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് തടസമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം പുതിയ ഉത്തരവ് വരുന്നതുവരെ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി.
