മാഡ്രിഡ്: സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെ ഭരണാധികാരികളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്ത ലിയോ പാപ്പാ, സമാധാനം, മനുഷ്യന്റെ അന്തസ്, ഐക്യം, ഉത്തരവാദിത്തമുള്ള രാഷ്ട്രീയം എന്നിവയെ കേന്ദ്രവിഷയങ്ങളാക്കി ഹൃദയസ്പർശിയായ സന്ദേശം നൽകി.
സ്പാനിഷ് രാജകുടുംബത്തിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത്. ക്രൈസ്തവ വിശ്വാസത്തിനും ലോകസംസ്കാരത്തിനും സ്പെയിൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദേഹം അനുസ്മരിക്കുകയും ആ മഹത്തായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ പ്രത്യാശയോടെ പടുത്തുയർത്താൻ പരിശ്രമിക്കണം എന്ന് ആഹ്വാനം ചെയ്തു.
സമൂഹത്തിലെ എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രത്തിൽ മനുഷ്യന്റെ അവിഭാജ്യമായ അന്തസും മൂല്യവും നിലനിർത്തണമെന്ന് ഓർമ്മിപ്പിച്ചു. ഒരു മനുഷ്യനെ പോലും ഉപേക്ഷിക്കപ്പെടേണ്ടവനായി കാണരുതെന്നും ഓരോ ജീവനും ദൈവത്തിന്റെ അമൂല്യദാനം ആണെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.
ലോകം എമ്പാടുമുള്ള യുദ്ധങ്ങളും അക്രമങ്ങളും ചൂണ്ടിക്കാട്ടിയ പാപ്പ ആയുധങ്ങളിലൂടെ അല്ല, മറിച്ച് സംവാദത്തിലൂടെയും നീതിയിലൂടെയും ക്ഷമയിലൂടെയും മാത്രമാണ് യഥാർത്ഥ സമാധാനം കൈവരിക്കാനാകുകയെന്ന് വ്യക്തമാക്കി. സമാധാനം സ്ഥാപിക്കുക എന്നത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉത്തരവാദിത്തമാണെന്നും പറഞ്ഞു.
ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ധ്രുവീകരണത്തെയും പരസ്പര വിദ്വേഷത്തെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ പാപ്പാ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും പരസ്പര ബഹുമാനത്തോടെയും തുറന്ന മനസോടെയും സംവദിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. രാഷ്ട്രീയം അധികാരത്തിനുള്ള മത്സരമല്ല, പൊതുനന്മയ്ക്കായുള്ള മഹത്തായ സേവനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദുർബലരുടെയും ദരിദ്രരുടെയും ശബ്ദം ഇല്ലാത്തവരുടെയും ക്ഷേമം ഉറപ്പാക്കുന്ന നേതൃത്വമാണ് യഥാർത്ഥ രാഷ്ട്രീയ സേവനമെന്നും പാപ്പ പറഞ്ഞു.
കൃത്രിമ ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യന്റെ നന്മയ്ക്കും സത്യത്തിനും വേണ്ടി ഉപയോഗിക്കേണ്ടതാണെന്നും അവ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ സമൂഹത്തെ വിഭജിക്കാനോ ഉപയോഗിക്കരുത് എന്നും മുന്നറിയിപ്പ് നൽകി. യുവജനങ്ങളിലാണ് സമൂഹത്തിന്റെ പ്രത്യാശയെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ അവർക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ആത്മവിശ്വാസവും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചു. ജൂൺ 6 ന് ആരംഭിച്ച സ്പെയിൻ സന്ദർശനം ജൂൺ 11-ന് സമാപിക്കും.

