തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല.
അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസൽ ബങ്കുകൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒൻപത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കൂടാതെ വകുപ്പിന്റെ കീഴിലുള്ള ഒൻപത് എഫ്.ആർ.പി. വള്ളങ്ങളും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്ക് വിന്യസിച്ചു.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
