വത്തിക്കാന്‍ സിറ്റി: നോമ്പുകാലം പ്രാർത്ഥനയോടും, കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് ഉദാരമായി പ്രായശ്ചിത്തം ചെയ്യാനും ടെലിവിഷനുകളും റേഡിയോകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നോമ്പുകാലത്ത് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാനും കൂദാശകളെ സമീപിക്കാനും നമ്മുടെ ഹൃദയത്തിൽ നമ്മോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാനും തയാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചത്, പ്രായശ്ചിത്തം – നമ്മുടെ മാനവികതയെ ദാരിദ്ര്യത്തിലാക്കുന്നതിനു പകരം സ്നേഹത്തിലേക്കും, കർത്താവിലുള്ള സമർപ്പണത്തിലേക്കും നമ്മെ നയിച്ചുകൊണ്ട് അതിനെ സമ്പന്നമാക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു.

