ഇന്നു രാവിലെയാണ് കപ്പലിടിച്ച് വീല്‍ ഹൗസ് തകര്‍ന്നിട്ടും, മൂന്ന് പേര്‍ കടലില്‍ വീണിട്ടും വാര്‍ത്താവിനിമയോപാധികളെല്ലാം നഷ്ടപ്പെട്ടിട്ടും24 ന് കാണാതായ വള്ളവിളയില്‍ നിന്നുള്ള മെഴ്സിഡസ് ബോട്ട് ലക്ഷ ദ്വീപിനു സമീപമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും രണ്ട് ദിവസത്തിനകം തിരികെവരുമെന്നമുള്ള ഫോണ്‍ വിളിയെത്തുന്നത്. നാടു മുഴുവന്‍ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഏറെ പ്രത്യാശയും, ഊര്‍ജ്ജവും നല്‍കുന്നതായി ഈ നല്ല വാര്‍ത്ത.
ജോസഫ് ഫ്രാങ്ക്ലിന്‍റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബോട്ട് തേങ്ങാപട്ടണം ഹാർബറിൽ നിന്നും പണിക്ക് പോയിട്ട് ഇപ്പോള്‍ 20 ദിവസം കഴിഞ്ഞിരിക്കുന്നു. മെഴ്സിഡസ് ബോർഡിൻറെ വീല്‍ഹൗസിന്‍റെ ഭാഗങ്ങള്‍ തകർന്ന നിലയിൽ കണ്ടെത്തിയിട്ട് പോലും അന്നേക്ക് അഞ്ചുദിവസമായിരുന്നു. അന്നു തൊട്ടു തലേ ദിവസം നടന്ന നവവൈദികൻ ചടങ്ങിൽ വരെ ഈ 11 പേരും മടങ്ങി വരുവാനായിട്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു എങ്ങും.
ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം വരെ ഇവർ ഫോണിൽ മറ്റു ബോട്ടുകളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇരുപത്തിനാലാം തീയതി ബോർഡിൻറെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അപകടവിവരം അറിയുന്നത്. രാത്രി മറ്റൊരു കപ്പലിടിച്ചതാകാം അപകടകാരണം എന്നായിരുന്നു അനുമാനം. 24ആം തീയതി അപകട വിവരം അറിഞ്ഞതുമുതൽ നില വിടാതെയുള്ള ഫോൺ വിളികളുടെയും ചർച്ചകളുടെയും നടുവിലായിരുന്നു ഫാ.റിച്ചാർഡ്. അച്ചന്‍റെ വാക്കുകളില്‍ അന്നുതന്നെ തമിഴ്നാട് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് എ. ഡി. യെയും ഫിഷറീസ് മന്ത്രിയും ബന്ധപ്പെടുകയും തിരുവനന്തപുരം അതിരൂപത, ശശി തരൂർ എം പി വഴി കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും, നേതാക്കന്മാരും രംഗത്തിറങ്ങി. ഇരുപത്തിയഞ്ചാം തീയതി കോസ്റ്റ് ഗാര്‍ഡ് വിമാനവും, ഒരു കണ്ടെയ്നർ ഷിപ്പും, വള്ളവിളയില്‍ നിന്നുള്ള 9 ബോട്ടുകളും ഗോവയില്‍ നിന്നും 603 നോട്ടിക്കല്‍ മൈലിനു സമീപം തിരച്ചിലിനിറങ്ങിയെങ്കിലും കൂടുതല്‍ കണ്ടെത്തലൊന്നുമുണ്ടായില്ല. പതിയെ പതിയെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടപ്പോഴും, ഈ പതിനൊന്നു ഭവനങ്ങളിലും ആരുമറിയാതെ ഓടിയെത്തി പ്രാര്‍ത്ഥനയോടെ കാത്തിരിക്കാന്‍ തന്നെയാണ് സൂസപാക്യം പിതാവും ക്രിസ്തുദാസ് പിതാവും വ്യക്തിപരമായി കുടുംബങ്ങളോട് ആവശ്യപ്പെട്ടതും.
നാട്ടുകാരുടെയും, വിശ്വാസികളുടെയും, പിതാക്കന്മാരുടെയു ഒപ്പം നവവൈദികന്‍ ഫാ. സ്റ്റെലിന്‍റെയും പ്രാര്‍ത്ഥനകളിലേക്കാണ് ഒരിക്കലുമവസാനിക്കാത്ത ദൈവകൃപയുടെയും ദൈവിക ഇടപെടലിന്‍റെയും അടയാളമായി ആ 11 പേര്‍ വന്നിറങ്ങുന്നത്.