റോം: ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് പാപ്പ. റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ പാപ്പ. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർദ്ധിക്കുന്നതും സൈനിക ചിലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയ്യാറാകണമെന്നും, ഐക്യദാർഢ്യം എന്നത് കേവലം ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും അദ്ദേഹം പറഞ്ഞു.
