ആലപ്പുഴ: 2025 സാധാരണ ജൂബിലിയുടെ വിഷയമായ “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന വിഷയത്തിൻ്റെ ബൈബിൾ ദർശനം ഉൽക്കൊള്ളുവാനും അതുവഴി ജീവിതനവീകരണം സാധ്യമാക്കാനും കെ.ആർ.എൽ.സി.സി ബൈബിൾ കമ്മിഷൻ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ സംഘാടനത്തെ സംബന്ധിച്ച ബൈബിൾ കമ്മിഷൻ ആലോചനയോഗം ഒക്ടോബർ 8-ാം തിയതി ആലപ്പുഴ ബിഷപ്സ് ഹൗസിൽ കൂടുകയുണ്ടായി. യോഗത്തിൽ കമ്മിഷൻ ചെയർമാൻ, ബിഷപ് ജയിംസ് ആനാപറമ്പിൽ അധ്യക്ഷനായിരുന്നു.
ജൂബിലി 2025ൻ്റെ ആഗോള പശ്ചാത്തലം യുദ്ധം, കോവിഡ്-19, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ഉണ്ടാകുന്ന വേദനയും മരണവുമാണെന്ന് യോഗം വിലയിരുത്തി. ഈ ആഗോള സാഹചര്യങ്ങളോടൊപ്പം കുടിയേറ്റം ഒരു വലിയ പ്രതിസന്ധിയായി നമ്മുടെ മുമ്പിലുണ്ട്. ഇവയുടെ നടുവിലും ജീവനിലേയ്ക്കുള്ള പ്രത്യാശയോടെ ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം നവചൈതന്യം നല്കുമെന്നും ബിഷപ് ജയിംസ് അഭിപ്രായപ്പെട്ടു.
ബൈബിൾ സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ വച്ച് നടത്താൻ തീരുമാനിച്ചു. സെമിനാറിൻ്റെ ആരംഭത്തിൽ “കേരളത്തിൽ ഇന്ന് കുടിയേറ്റം എന്ന യാഥാർത്ഥ്യം” പശ്ചാത്തലമായി അവതരിപ്പിക്കും. “വാഗ്ദത്ത ഭൂമിയിലേയ്ക്കുളള ഇസ്രായേൽ ജനത്തിൻ്റെ യാത്ര” നല്കുന്ന പ്രത്യാശയുടെ ദർശനം അവതരിപ്പിക്കപ്പെടും. അതെ തുടർന്ന് “ആരാധനക്രമത്തിലൂടെയുള്ള ദൈവജനത്തിൻ്റെ തീർത്ഥാടനം” നല്കുന്ന പ്രത്യാശയെക്കറിച്ച് വിചിന്തനം ചെയ്യും. ഒപ്പം “തീർത്ഥാടനത്തിന്റെയും ജൂബിലിയുടെയും സഭാചരിത്രം ” പഠിക്കാനുള്ള അവസരവും സെമിനാറിലുണ്ടാകും. കൂടാതെ “ബൈബിളിൻ്റെ ദിവ്യമായ വായന”സെമിനാറിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുവാനും അവരെക്കൊണ്ട് അത് അഭ്യസിപ്പിക്കുവാനും ശ്രമിക്കുന്നതാണ്. സെമിനാറിൻ്റെ അവസാനം രൂപതാ ഡയറക്റ്റർമാരുടെ യോഗം ഉണ്ടായിരിക്കും.
സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നത് അതാത് വിഷയത്തിൽ പരിജ്ഞാനം നേടിയ പ്രഗത്ഭരായവരായിരിക്കും. യോഗത്തിൽ പങ്കെടുത്തവർക്ക് കമ്മിഷൻ സെക്രട്ടറി ഫാ. ലോറൻസ് കുലാസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശ്രീ. മാർട്ടിൻ സേവ്യർ നന്ദിയും അർപ്പിച്ചു.