തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും തുടങ്ങിവച്ച മാലിന്യ നീക്കം ഏതാണ്ടു നിലച്ച മട്ടാണ്.
രണ്ട് പ്രശ്നങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒന്ന്, കൈകാര്യം ചെയ്യാൻ പറ്റുന്നതിലേറെ മാലിന്യത്തിന്റെ അളവ്. രണ്ട് മാലിന്യനീക്കത്തിന് മതിയായ സംവിധാനത്തിന്റെ പോരായ്മ. പലയിടത്തും തീരത്തടിഞ്ഞ മാലിന്യത്തിനു മേൽ വീണ്ടും തിരയടിഞ്ഞു മണൽ മൂടിയിരിക്കുകയാണ്. വഴുവഴുപ്പുള്ള മണൽ അരിച്ചെടുത്താൽ മാത്രമേ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ശേഖരിച്ചു നീക്കം ചെയ്യാനാകൂ. ഫലപ്രദമായ അരിപ്പകൾ ഇതിനായി വേണ്ടിവരും. ഇതിനകം ചാക്കുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് ഗ്രാന്യൂളുകളും ഉത്തരവാദപ്പെട്ടവർ തീരത്ത് നിന്നും എടുത്തിട്ടില്ല.

ഒരു പരിസ്ഥിതി ദിനംകൂടി കടന്നുവരുമ്പോൾ പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന കപ്പലപകടം വരുത്തിയ പാരിസ്ഥിതികാഘാതത്തെ സർക്കാർ സംവിധാനങ്ങൾ ഗൗരവകരമായെടുത്തിട്ടില്ലായെന്ന ആക്ഷേപം പരക്കെയുണ്ട്. ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’എന്നതും കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നതും വിരോധാഭാസമായി തുടരുന്നു.
‘നമ്മുടെ തീരത്തിന്റെ പ്രത്യേകത അനുസരിച്ച് ചില പോക്കറ്റുകളിൽ തുടർച്ചയായി മാലിന്യം വന്നു മൂടുകയാണ്. തെക്കോട്ട് ഒഴുകുന്ന മാലിന്യങ്ങൾ കോവളത്തെ അശോക ബീച്ച് പരിസരത്തെ മുക്കംകോടിമുനയിൽ വന്നടിഞ്ഞിരിക്കുന്നു. പുലിമുട്ടുകൾ ഉള്ള പ്രദേശങ്ങളിലും മാലിന്യം പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ അടിഞ്ഞ പ്രദേശത്ത് രൂക്ഷമായ നിറമുള്ള കടൽപ്പതയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണവും പരിശോധനയും നടത്തണം.’– ഫ്രണ്ട് ഓഫ് മറൈൻ ലൈഫ് കോഓർഡിനേറ്ററും പരിസ്ഥിതി പ്രവർത്തകനുമായ, റോബർട്ട് പനിപ്പിള്ള പറഞ്ഞു.