മുനമ്പം/കോട്ടപ്പുറം: മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം-കടപ്പുറം വേളാങ്കണ്ണിമാതാ പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ജനതയ്ക്കു നീതി ഉറപ്പാക്കുന്നതിനു സംസ്ഥാന സർക്കാരിനു ശിപാർശ സമർപ്പിക്കുന്നതിനു നിയമിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. ഇനി മുനമ്പത്തെ ഭൂമി വഖഫിൻ്റെ ആസ്‌തി വിവരപ്പട്ടികയിൽനിന്നു മാറ്റി നീതി നടപ്പാക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, കുടുംബി സേവാ സമാജം സംസ്ഥാന പ്രസിഡൻ്റ് ശ്യാംകുമാർ, കെഎൽസി ഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെസിവൈഎം ലാറ്റി ൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, കടപ്പുറം വേളാങ്കണ്ണിമാതാ പള്ളി വികാരി യും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആൻ്റണി സേവ്യർ തറയിൽ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവർ പ്രസംഗിച്ചു.