റോം: നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് പാപ്പ. പാപ്പ ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ കണ്ടത്. വീൽചെയറിൽ പാപ്പ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും വിവ പാപ്പ വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരിന്നു.
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.” – ഫ്രാൻസിസ് പാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വാദം നല്കി വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് പാപ്പ റൂമിലേക്ക് മടങ്ങിയത്. പാപ്പ ശ്വസനത്തിന് ഒത്തിരിയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരിന്നു ദൃശ്യങ്ങള്‍. ആശീര്‍വാദം നല്‍കിയ ശേഷം പാപ്പ ശ്വസനത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നത് മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ വീക്ഷിച്ചു. പാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്‌ടർമാർ നേരത്തെ പറഞ്ഞിരുന്നു.
വൈകാതെ പരിശുദ്ധ പിതാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പാപ്പയുടെ ആഗ്രഹപ്രകാരം സാന്താ മരിയ ബസിലിക്കയിലേക്ക് കൊണ്ടുപോയി. അവിടെ പ്രസിദ്ധമായ സാലുസ് പോപ്പുലി റൊമാനിയുടെ ഐക്കണിന് മുന്നിൽ പുഷ്പം അർപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഫെബ്രുവരി 14 മുതൽ റോമിലെ ആശുപത്രിയിലായിരുന്നു പാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം ആശുപത്രി വിറ്റെങ്കിലും അടുത്ത 2 മാസം ഫ്രാന്‍സിസ് പാപ്പയ്ക്കു പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.