തിരുവനന്തപുരം : ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കമ്മിഷൻ ശുപാർശകളിൽ ഇതുവരെ നടപ്പിലാക്കിയ നടപടികൾ വിശദീകരിച്ച മുഖ്യമന്ത്രി, അവയുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി.
കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ട ചില ശുപാർശകൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന നയങ്ങളിൽ മാറ്റം ആവശ്യമായതും, ചിലത് കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നതുമാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമീപനമാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങൾ അവരുടെ പ്രശ്നങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങളും ഇനി നടപ്പാക്കാനുള്ള ശുപാർശകളും സർക്കാരുമായി ചർച്ച ചെയ്യാൻ മേൽനോട്ട സമിതി രൂപീകരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. ഈ നിർദ്ദേശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. റിപ്പോർട്ടിനെ കുറിച്ച് ഉയർന്ന അഭിപ്രായങ്ങളും എഴുത്തുപ്രകാരമുള്ള നിർദേശങ്ങളും വിശദമായി പഠിച്ചതിന് ശേഷം വീണ്ടും യോഗം ചേരാമെന്നും അറിയിച്ചു.
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്നും വിവിധ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും വ്യക്തമാക്കി.
യോഗത്തിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഇതിനിടയിൽ തന്റെ നേതൃത്വത്തിലുള്ള റിപ്പോർട്ട് വൈകിയെങ്കിലും നടപ്പാക്കാൻ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിച്ച് ജസ്റ്റിസ് ജെ ബി കോശി. ശാസ്ത്രീയമായി പഠിച്ചുണ്ടാക്കിയ റിപ്പോർട്ടാണിതെന്നും, ക്രൈസ്തവർക്ക് വേണ്ടി മാത്രമല്ല സമഗ്ര സമൂഹത്തിന്റെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭകളുടെ സമ്മർദ്ദം മൂലമായിരിക്കാം ഇപ്പോൾ റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കമെന്ന് സൂചിപ്പിച്ച ജെ ബി കോശി, ഇതിൽ തനിക്ക് യാതൊരു രാഷ്ട്രീയവും ഇല്ലെന്നും വ്യക്തമാക്കി.
ലത്തീൻ സഭ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളുടെ ആനുകൂല്യങ്ങൾ എടുത്ത് കളയണമെന്ന് റിപ്പോർട്ട് പറഞ്ഞിട്ടില്ലെന്നും, അവരുടെ ആനുകൂല്യങ്ങളുടെ പകുതി എങ്കിലും ക്രൈസ്തവർക്ക് ലഭിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചതെന്നും വ്യക്തമാക്കി. മലയോരത്തെയും തീരമേഖലയിലെയും പ്രത്യേക പ്രശ്നങ്ങൾ പഠിച്ചതായും, കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ അനുമതി നൽകണമെന്നും കൊന്നാൽ തിന്നാൻ അനുവാദം നൽകുകയോ അല്ലെങ്കിൽ ഇറച്ചി മീറ്റ് കോർപ്പറേഷനു കൈമാറുകയോ ചെയ്യണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ സംവരണം വർധിപ്പിക്കുന്നതും ഉൾപ്പെടെ നിരവധി നിർദേശങ്ങൾ കമ്മീഷൻ നൽകിയിരുന്നു. പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിലവിലെ നാലുശതമാനം സംവരണം ആറുശതമാനമാക്കുക, സർക്കാർ സർവീസിലെ കുറവ് നികത്താൻ പ്രത്യേക നിയമനം നടത്തുക, ലത്തീൻ കത്തോലിക്കരുടെയും ദളിത് ക്രൈസ്തവരുടെയും സർവീസ് പ്രാതിനിധ്യം പഠിക്കാൻ സമിതി രൂപീകരിക്കുക, പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്ക് നൽകുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
2023 മെയ് മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാത്തതിനെതിരെ സഭകൾ വിമർശനം ഉയർത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് ഇടതു സർക്കാർ വീണ്ടും റിപ്പോർട്ടിലേക്ക് ശ്രദ്ധ തിരിച്ചതെന്ന വിലയിരുത്തലുകളും ഉയരുന്നു. അതേസമയം, 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസികളായവർക്കും അവരുടെ പിൻമുറക്കാർക്കും മാത്രമേ ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന മാനദണ്ഡം മന്ത്രിസഭ മാറ്റി. ഈ നിബന്ധന അശാസ്ത്രീയമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികൾ പരിഗണിക്കണം. വില്ലേജ് ഓഫീസർമാർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാനും തീരുമാനിച്ചു. ബിപിഎൽ കുടുംബങ്ങളുടെ വീടുകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു.

