ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ ദിവ്യബലിയെ തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പൊസ്തലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻറ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും.
ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡൻറ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻറെയും പൗരസ്ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും.
കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡൻറ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. മെത്രാൻസംഘത്തിൻറെ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.
‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചർച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. പത്തിനു സമാപിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും.
‘സാക്ഷ്യത്തിൽ ഐക്യപ്പെടുന്നു’ എന്നതാണു സമ്മേളനത്തിൻറെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും കത്തോലിക്കാബിഷപ്പുമാർ ശ്രമിക്കുക. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും ബിഷപ്പുമാർ ചർച്ച ചെയ്യും. രാജ്യത്തിൻറെ ഐക്യം, ഭരണഘടനാമൂല്യങ്ങൾ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിൻറെ വിജയത്തിനായി പ്രാർഥിക്കാൻ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
