തിരുവനന്തപുരം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം ലത്തീൻ അതിരൂപത 2026- 28 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനം പാട്രിക് മൈക്കിളിന്റെ അധ്യക്ഷതയിൽ നടന്നു. കഴിഞ്ഞ കാലയളവിലെ സമുദായ മുന്നേറ്റത്തിൽ ഉണ്ടായ കുറവുകളും പോരായ്മകളും പരിഹരിച്ചുകൊണ്ട് പുതിയൊരു മുന്നേറ്റത്തിന് ഒരുങ്ങേണ്ട സമയമായെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അതിരൂപത വികാർ ജനറൽ മോൺ. യൂജിൽ എച്ച്. പെരേര പറഞ്ഞു. തീരദേശത്തെ എല്ലാ വീടുകൾക്കും ടി .സി ലഭ്യമാക്കുക, പട്ടയം ലഭ്യമാക്കുക, കടൽ നിയമങ്ങൾ രൂപപ്പെടുത്തുമ്പൊൾ മത്സ്യതൊഴിലാളികളുടെ തൊഴിലും – ജീവനും – ജീവിതവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. KLCA സംസ്ഥാന ഭാരവാഹികളായ ജോൺ, ജോസഫ് കുട്ടി കുഴിക്കടവിൽ, വിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി സുരേഷ് സേവ്യർ വാർഷിക റിപ്പോർട്ടും ട്രഷറർ ചാൾസ് അൽമേ വാർഷിക കണക്കും അവതരിപ്പിച്ചു.
തുടർന്ന് പ്ലാസിഡ് ഗ്രിഗറി (മുഖ്യവരണാധികാരി), കുഞ്ഞുമോൻ സെബാസ്റ്റ്യൻ (സഹവരണാധികാരി) എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരാംഭിച്ചു. പ്രസിഡൻറ് സുരേഷ് പീറ്റർ, വൈസ് പ്രസിഡന്റുമാർ ഇമ്മാനുവേൽ, ഹെൻട്രി വിൻസെൻറ്, ഗ്രേഷ്യസ്, അന്ന റീറ്റ, ജനറൽ സെക്രട്ടറി സുരേഷ് സേവിയർ, സെക്രട്ടറിമാർ രാജു തോമസ്, സെൽ ബോറി, ഡോ. എബിൻ മോറസ്, പുഷ്പരാജ്, ട്രഷറർ ചാൾസ് അൽമേഡ എന്നിവരെ 2026-28 കാലയളവിലേക്കുള്ള ഭാരാവാഹികളായി തിരഞ്ഞെടുത്തു. ജെ. ബി കോശി കമ്മീഷൻ നിർദ്ദേശങ്ങൾ പുറത്തുവിടണമെന്നും, എത്രയും വേഗം നടപ്പിലാക്കണമെന്നും ജനറൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

