സമരസ്ഥലത്ത് സംഘർഷമുണ്ടായ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ 10 മണി വരെ മാത്രമേ സമരപ്പന്തലിൽ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം സെൽട്ടന്റെ ഉടമസ്ഥതയിലുള്ള വള്ളം കടലിൽ മറിഞ്ഞെന്ന ഫോൺ സന്ദേശം ലഭിച്ചതനുസരിച്ച്, സ്ഥലം കൗൺസിലർ പനിയടിമയുമായി ചേർന്ന് കോസ്റ്റൽ പോലീസിൽ പോയി പരാതി നൽകുകയും, മറിഞ്ഞ വെള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും, വള്ളവും, എഞ്ചിനും കരയിലേക്ക് കൊണ്ടുവരുന്നതിന് കടലിലേക്ക് പോവുകയും ചെയ്തു.
കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ ലഭിക്കും. ഒപ്പം മൊബൈൽ ടവർ ലൊക്കേഷൻ, കൗൺസിലറുടെ മൊബൈൽ ടവർ ലൊക്കേഷൻ എന്നിവയൊക്കെ പരിശോധിച്ചാൽ വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന വസ്തുതയെ മറച്ചു വച്ചു കൊണ്ടാണ് സെൽട്ടനെ ആസൂത്രിതമായി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കുന്നതിനാണ് സെൽട്ടനെ പിടിച്ചുകൊണ്ടു പോയതെന്ന് ഇതിലൂടെ വ്യക്തം.
തലേദിവസം ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച, മാനസിക വിഷമത്തിൽ ആയിരിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ വിഷമം പൂണ്ട ബന്ധുക്കളും നാട്ടുകാരും സെൽട്ടനെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിമേടയെ സമീപിക്കുകയും ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് ഇടവക വികാരി ഫാദർ മേൽകോൺ ഇടവകയിലെ ഉത്തരവാദിത്തപ്പെട്ട പാരിഷ് കൗൺസിൽ എക്സിക്യൂട്ടീവുകൾ ആയ സെക്രട്ടറി ശ്രീ പുഷ്പരാജൻ, വൈസ് പ്രസിഡണ്ട് ശ്രീ മുത്തപ്പൻ, ബി സി സി കോഡിനേറ്റർ ശ്രീ ലിയോ സ്റ്റാൻലി, മുതിർന്ന അംഗം ശ്രീ ശങ്കി എന്നിവരെ സന്ദേശവുമായി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു. പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന സെൽട്ടനെ ഇറക്കുന്നതിനായി സ്റ്റേഷനിൽ ചെന്ന ഈ ഉത്തരവാദിത്തപ്പെട്ട ഇടവക കൗൺസിൽ അംഗങ്ങളെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു മറ്റൊരു വാഹനത്തിൽ കയറ്റി, വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ട ഒരു യുവാവ് പള്ളിയിൽ വിവരമറിയിച്ചത് അനുസരിച്ചാണ് ഇടവക വികാരിമാരും സ്ത്രീകളുമായി സ്റ്റേഷനിൽ പോയി അവരെ വിട്ടുകിട്ടുന്നതിനായി ശ്രമിച്ചത്. വൈദികരെയും മത്സ്യത്തൊഴിലാളികളെയും സ്ത്രീകളെയും വയസ്സായവരെയുമൊക്കെ വളരെ മൃഗീയമായി തല്ലിച്ചതച്ചു ധാരാളം ഗ്രനേഡുകളും റ്റിയർ ഗ്യാസും കല്ലേറും ഉപയോഗിച്ച പോലീസ് നടപടികളെ കുറിച്ച് ഒരു മാധ്യമങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നതാണ് വാസ്തവം.