തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു പോയി ഉൾക്കടലിൽ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ഫാത്തിമമാത എന്ന വള്ളത്തിലെ നാലുപേരെ മൂന്നാംദിവസം തമിഴ്‌നാട് ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട മറ്റൊരു വള്ളത്തിലുണ്ടായിരുന്ന നാലുപേരെ ഫിഷറീസ് ബോട്ട് കണ്ടെത്തി തീരത്തെത്തിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞം തീരത്തെ ആശങ്കയൊഴിഞ്ഞത്.
അതേസമയം മറിഞ്ഞ ‘അനു’ എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട സഹായമാത എന്ന വള്ളത്തെ കുളച്ചൽ ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. വള്ളത്തിന്റെ ഉടമ റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടവിവരം ഇവർ വെള്ളിയാഴ്ച വീട്ടിൽ അറിയിച്ചിരുന്നു. ബന്ധുക്കൾ മറ്റൊരു വള്ളത്തിൽ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല.
ശക്തമായ തിരയിൽ മറിഞ്ഞ വള്ളത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിലെ 17 പേരെയാണ് കാണാതായത്. ഇതിൽ പുല്ലുവിള സ്വദേശി പി. ആന്റണി വള്ളംമറിഞ്ഞ് മരിച്ചു. ഇതേ വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം രക്ഷപ്പെട്ടു.