വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷ വേളയിൽ, ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തില്‍ തീർത്ഥാടനം നടത്തി വിശുദ്ധ വാതിലിലൂടെ ബസിലിക്കയിൽ പ്രവേശിച്ചു. വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നവർക്കായി നടത്തിയ ജൂബിലി ആഘോഷം ഇന്നു തിങ്കളാഴ്ചയാണ് നടന്നത്. രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്, സിസ്റ്റർ മരിയ ഗ്ലോറിയ റിവ നൽകിയ ധ്യാന ചിന്തകൾക്ക് ശേഷം, വിശ്വാസികളിൽ ഒരുവനായി ലെയോ പതിനാലാമൻ പാപ്പ, കുരിശു വഹിച്ചുക്കൊണ്ട് തീര്‍ത്ഥാടനം നടത്തുകയായിരിന്നു.
പിന്നാലെ വത്തിക്കാനിലെ ജീവനക്കാരും അണിനിരന്നു. യുവതിയുടെ കൈയിൽ നിന്നും കുരിശു സ്വീകരിച്ച പരിശുദ്ധ പിതാവ്, കാൽനടയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ ലക്ഷ്യമാക്കി നടന്നു. ചത്വരത്തിലൂടെ കടന്നുപോയ തീർത്ഥാടനം ബസിലിക്കയുടെ പടവുകൾ കയറി വിശുദ്ധവാതിലിലൂടെ പ്രവേശിക്കുകയും, തുടർന്ന് അൾത്താരയിൽ എത്തിച്ചേർന്നതിനുശേഷം, വിശുദ്ധ ബലി അര്‍പ്പണം നടത്തുകയുമായിരിന്നു. പരിശുദ്ധ സിംഹാസനത്തിലെ കർദ്ദിനാളുമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യസ്തർ, അല്‍മായർ എന്നിവർ തീർത്ഥാടനത്തിൽ പങ്കാളികളായി.