വത്തിക്കാൻ സിറ്റി: ലോക മിഷൻ ഞായറാഴ്ച്ചയായ ഒക്ടോബർ മാസം ഇരുപതാം തീയതി ക്രൈസ്തവർ ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്ന പ്രേഷിത ദൗത്യം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. പ്രേഷിതപ്രവർത്തനമെന്നാൽ, നമ്മെ സ്നേഹിക്കുകയും, അവിടുത്തെ സന്തോഷത്തിൽ നമ്മെ പങ്കാളികളാക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കർത്താവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ട് , ക്രിസ്തുവിന്റെ സുവിശേഷത്തിനു വെളിച്ചം നൽകുന്ന മിഷനറിമാരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്‌ക്കൊപ്പം, അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
മിഷൻ ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ, 1860-ൽ ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട, മനുവേൽ റൂയിസ് ലോപ്പസും മറ്റ് ഏഴ് സന്ന്യസ്തരും ഉൾപ്പെടെ എട്ട് ഫ്രാൻസിസ്കൻ സമർപ്പിതരും, മാറോണീത്താ സഭാംഗങ്ങളായ, ഫ്രാൻസിസ്, മൂത്തി, റഫായേൽ മസ്സാബ്കി എന്നീ മൂന്ന് അല്മായരുമുൾപ്പെടുന്ന ഡമാസ്കസ് രക്തസാക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്ന പതിനൊന്ന് രക്തസാക്ഷികളും, ജ്യുസേപ്പേ അല്ലമാനോ എന്ന വൈദികനും, എലേന ഗ്വേര, മരീ-ലെയൊണീ പാരാദീസ് എന്നീ സന്ന്യസ്തകളും ഉൾപ്പെടെ പതിനാല് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു.