തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരത്ത് കടൽക്ഷോഭം, കടലാക്രമണം, കപ്പൽ മുങ്ങിയത് കാരണമുണ്ടായ ദുരന്തം എന്നിവയാൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ അതിരൂപതയിലെ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ, അസിസ്റ്റൻറ് ഡയറക്ടർ നിക്സൺ ലോപ്പസ്, കെഎൽസിഎ അഞ്ചുതെങ്ങ് ഫെറോന പ്രസിഡണ്ട് നെൽസൺ ഐസക് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. സന്ദർശനത്തിൽ ബന്ധപ്പെട്ട ഇടവക വികാരിമാരുമായും ജനങ്ങളുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് തീരജനത നിലവിൽ നേരിടുന്ന ദിരിതങ്ങൾ പരിഹരിക്കുന്നതിനും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും അടിയന്തിരമായി ഊർജ്ജിത നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു. ഇതിനായി ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവരുമായി നേരിട്ടും ഫോണിലും സംഘം ചർച്ച നടത്തി. വരുംദിവസങ്ങളിൽ കൂടുതൽ ദുരുത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.