വത്തിക്കാൻ സിറ്റി: ലിയോ പതിനാലാം പാപ്പയുടെ മിഷനറി ജീവിതം ഡോക്യുമെന്ററിയാകുന്നു. കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ സ്‌നേഹവും സേവനവും നേരിട്ട് അനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ‘ലിയോണ്‍ ഡി പെറു’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചാനലുകളിൽ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍ സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയതാണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. മാധ്യമ പ്രവർത്തകരായ സാൽവറ്റോർ സെർനുസിയോ, ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്കൈനോ ഹാരോ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.