വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘം. കർദ്ദിനാളുമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് ജനറൽ കോൺഗ്രിഗേഷനിലാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർത്ഥനാസഹായം തേടിയത്.
പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെ തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും കർദ്ദിനാൾ സംഘം പ്രസ്താവിച്ചു. മെയ് 7 ബുധനാഴ്ച പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായുള്ള കോൺക്ലേവ് ആരംഭിക്കുന്നതിന് മുൻപായി കർദ്ദിനാൾ സംഘത്തിന്റെ പൊതുസമ്മേളനങ്ങൾ വത്തിക്കാനിൽ നടന്നുവരികയാണ്.