വത്തിക്കാന്‍ സിറ്റി: യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. ലോകത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവര്‍ക്കു നേരെ തീവ്രവാദ ആക്രമണങ്ങളുൾപ്പെടെയുള്ള അതിക്രമങ്ങൾ അരങ്ങേറുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രാർത്ഥനാനിയോഗം പാപ്പ ഏവർക്കും മുന്നിൽ സമർപ്പിച്ചത്. ഇത്തരം പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മധ്യപൂർവ്വദേശങ്ങളിൽ, താമസിക്കുന്ന ക്രൈസ്തവർ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പ പറഞ്ഞു. കാവ്യരൂപത്തിലുള്ള പ്രാർത്ഥനയോടൊപ്പമാണ് പാപ്പ പ്രാർത്ഥനാനിയോഗം പങ്കുവച്ചത്. ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോയിൽ, പാപ്പായുടെ ദൃശ്യങ്ങൾക്ക് പുറമെ, മധ്യപൂർവ്വദേശങ്ങളിലെ സംഘർഷഭരിതമേഖലകളിലെ ആക്രമണങ്ങളുടെയും, ദേവാലയങ്ങളിൽ പ്രാർത്ഥനയിലായിരിക്കുന്ന വിശ്വാസികളുടെയും, കാരുണ്യപ്രവർത്തനങ്ങളുടെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാർഥനയുടെ മലയാളം പരിഭാഷ:
സമാധാനത്തിന്റെ ദൈവമേ, തന്റെ പുത്രന്റെ രക്തം വഴി ലോകത്തെ തന്നോട് അനുരഞ്ജിപ്പിച്ച അങ്ങയോട്, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി ഇന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദുഃഖത്താൽ വലയം ചെയ്യപ്പെടുമ്പോഴും അങ്ങയുടെ സൗമ്യമായ സാമീപ്യത്തിന്റെ നന്മയും വിശ്വാസത്തിൽ തങ്ങളുടെ സഹോദരീസഹോദരങ്ങളായിരിക്കുന്നവരുടെ പ്രാർത്ഥനകളും അവർക്ക് അന്യം വരാതിരിക്കട്ടെ. കാരണം, അങ്ങയിലൂടെയും, സഹോദര്യബന്ധങ്ങളാൽ ശക്തിപ്പെട്ടും ക്ഷമിക്കാനും മുന്നോട്ട് പോകാനും ഭിന്നതകളെ അതിജീവിക്കാനും നീതിയും കരുണയും തേടാനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തുകളും ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ പ്രത്യാശയുടെ നിർമ്മാതാക്കളാകാൻ അവർക്കാകൂ.
സമാധാനത്തിനായി പ്രവർത്തിക്കുന്നവരെ അനുഗ്രഹീതർ എന്ന് വിളിച്ച കർത്താവായ യേശുവേ, ഐക്യം അസാധ്യമെന്ന് തോന്നുന്ന ഇടങ്ങളിൽപ്പോലും ഞങ്ങളെ നിന്റെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കൂ. ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും പ്രത്യാശയുടെ ഉറവിടമായ പരിശുദ്ധാത്മാവേ, ബുദ്ധിമുട്ടനുഭവിക്കുന്നവരെ വിശ്വാസത്തിൽ പിന്താങ്ങുക, അവരുടെ പ്രത്യാശ ശക്തിപ്പെടുത്തുക. ഞങ്ങളെ നിസംഗതയിൽ വീഴാൻ അനുവദിക്കരുതേ, ആമേൻ.

