വത്തിക്കാന്‍ സിറ്റി: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി വൈകാരിക കൂടിക്കാഴ്ച നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ഇറ്റാലിയൻ സ്വദേശി വിനിസിയോ റിവ വിടവാങ്ങി. ത്വക്ക് ക്ഷതങ്ങൾക്ക് കാരണമാകുന്ന ജനിതക വൈകല്യം ബാധിച്ച റിവയുടെ മുഖം വളരെ വിരൂപമായിരിന്നു. 2013-ൽ അദ്ദേഹം പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാപ്പയുടെ ആര്‍ദ്രതയോടെയുള്ള നോട്ടവും ചുംബനവും അന്നു ഏറെ ശ്രദ്ധ നേടി. പത്രോസിന്റെ പിൻഗാമിയായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ട വർഷം (2013) നവംബർ 6-ന് വിശ്വാസികളുമായുള്ള കൂടിക്കാഴ്ച മധ്യേയാണ് ഹൃദയസ്പര്‍ശിയായ കണ്ടുമുട്ടല്‍ നടന്നത്.
രോഗബാധിതരായ ആളുകളോടുള്ള പാപ്പയുടെ സ്‌നേഹത്തിന്റെ തുറന്ന പ്രകടമായിരിന്നു അത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്യുന്നതിനിടെ പാപ്പ റിവയെ ആലിംഗനം ചെയ്തു. നിമിഷങ്ങൾക്കുശേഷം, തലയില്‍ ചുംബിച്ച പാപ്പ അദ്ദേഹത്തെ അനുഗ്രഹിച്ചു. പരിശുദ്ധ പിതാവിന്റെ അപ്രതീക്ഷിത സ്പര്‍ശനവും സ്നേഹവും റിവയുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ശരീരത്തിലുടനീളം ഉണ്ടായ മുറിവുകൾ മൂലമുണ്ടാകുന്ന വേദനയെ നന്നായി നേരിടാനും ദുഃഖങ്ങളില്‍ നിന്നു മാനസികമായ സൌഖ്യവും ലഭിച്ചതായും റിവ പിന്നീട് പറഞ്ഞിരിന്നു.
പകർച്ചവ്യാധി ആണെന്ന് തോന്നാമായിരിന്നെങ്കിലും പാപ്പ അതൊന്നും കണക്കിലെടുത്തില്ല. പാപ്പ തന്റെ തലയിലും തന്റെ മുറിവുകളിലും തഴുകുകയായിരിന്നുവെന്നും റിവ പിന്നീട് വെളിപ്പെടുത്തിയിരിന്നു. രോഗബാധിതനായെങ്കിലും ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 രോഗബാധിതനായി ദീര്‍ഘനാള്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയായിരിന്നു. ജനുവരി 10-ന് അന്‍പത്തിയെട്ടാം വയസ്സിൽ ഇറ്റലിയിലെ വിസെൻസയിലെ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം.