ജൂബിലി യുവജന സമ്മേളനത്തിന് 150 രാജ്യങ്ങളിൽ നിന്നായി 10 ലക്ഷത്തിലേറെപ്പേർ
റോം: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവർക്കും പകർന്നുനൽകി മെച്ചപ്പെട്ട ലോകത്തിനായി പരിശ്രമിക്കാൻ ലിയോ പതിനാലാമൻ പാപ്പ യുവജനതയോട് അഭ്യർഥിച്ചു. സൗഹൃദത്തിനു ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാത. സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യം –2025 ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളന സമാപന സന്ദേശത്തിൽ പാപ്പ പറഞ്ഞു.
ആയുധങ്ങൾ കൊണ്ടല്ല സൗഹൃദം കൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. എവിടെയായിരുന്നാലും വിശുദ്ധിക്കായി, മഹത്തായ കാര്യങ്ങൾക്കായി പരിശ്രമിക്കണമെന്നും 150 രാജ്യങ്ങളിൽ നിന്നെത്തിയ 10 ലക്ഷത്തോളം യുവജനങ്ങളുടെ സംഗമത്തിൽ പാപ്പ പറഞ്ഞു. ഏഴായിരം വൈദികരും 450 മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. റോമിനു പുറത്തെ ടോർ വെർഗാത്ത മൈതാനത്തായിരുന്നു സമ്മേളനം. ഒട്ടേറെ ഭാഷകൾ അറിയാവുന്ന പാപ്പ സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ തുടങ്ങി വിവിധ ഭാഷകളിൽ യുവജനങ്ങളുമായി ആശയവിനിമയം നടത്തി. 2000ത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഉദ്ഘാടനം ചെയ്ത ലോക യുവജനസമ്മേളനം നടന്നതും ഇവിടെയാണ്.